ജന്മിത്വം തുലയട്ടെയേന്ന് മുദ്രാവാക്യം വിളിച്ച കമ്യൂണിസ്റ്റുകാർ അറിയുമോ നാഗഞ്ചേരി മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയെ. 15,000 ഹെക്ടർ കൃഷിഭൂമിയും 800 കിലോ സ്വർണ്ണവും, കേരള സെക്രട്ടറിയേറ്റ് അടക്കമുള്ള 3700 ഏക്കർ ഭൂമിയും ഉണ്ടായിരുന്ന വാസുദേവൻ നമ്പൂതിരി ഒടുവിൽ മരിച്ചത് മൂന്നര സെന്റിലെ ചെറിയ കൂരയിലായിലാണ്.
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം പറയുമായിരുന്നു ആ കഥ. കേരളത്തിലെ അവസാനത്തെ നാടുവാഴിയെ കേരള സർക്കാർ ചതിച്ച കഥ.
പതിനെട്ട് ദേശങ്ങളുടെ അധികാരവും, ഒമ്പതോളം ക്ഷേത്രങ്ങളുടെ അവകാശവും നാഗഞ്ചേരി വാസുദേവൻ നമ്പൂതിരിയ്ക്ക് ഉണ്ടായിരുന്നു. നാഗഞ്ചേരി കുഞ്ചുനമ്പൂതിരി എന്നറിയപ്പെട്ടിരുന്ന നീലകണ്ഠന്‍ നമ്പൂതിരിയുടെ മകനാണ് വാസുദേവന്‍ നമ്പൂതിരി. നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ നാല് സഹോദരങ്ങള്‍ക്കും ആണ്‍മക്കള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഭൂസ്വത്തുക്കള്‍ നോക്കിനടത്തുന്നതിനും അന്യാധീനപ്പെട്ടുപോകാതിരിക്കുന്നതിനും വേണ്ടി ഈ നാലുപേരും അവരുടെ ഭാര്യമാരും ചേര്‍ന്ന് സ്വത്തു മുഴുവന്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ പേരിലേയ്ക്ക് എഴുതി വയ്ക്കുകയായിരുന്നു.അങ്ങനെയാണ് കോടിക്കണക്കിന് വില വരുന്ന സ്വത്തുക്കൾ നാഗഞ്ചേരി മനയുടെ കീഴിലായത്. കന്നിക്കൊയ്ത്തും മകരക്കൊയ്ത്തും കഴിഞ്ഞാൽ ഒന്നേകാൽ ലക്ഷം പറ നെല്ലാണ് ഇല്ലം മുറ്റത്ത് പണ്ട് ശേഖരിച്ചിരുന്നത്.
പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വനത്തിന്റെയും അതിനുള്ളിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശവും ഇദ്ദേഹത്തിനായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്‌ന ശേഖരവും വാസുദേവൻ നമ്പൂതിരിയുടെ മനയ്ക്ക് സ്വന്തമായിരുന്നു. ഭൂപരിഷ്‌കരണ നിയമം വന്നതോടെയാണ് നാഗഞ്ചേരി മന കാലഹരണപ്പെട്ടു പോയത്.
ഒരു വ്യക്തിക്ക് 15 ഏക്കറിൽ കൂടുതൽ കൈവശം വെയ്ക്കാൻ പാടില്ല എന്ന ഭൂപരിഷ്ക്കരണനിയമം 1963-ൽ സർക്കാർ കൊണ്ട് വന്നപ്പോൾ മനയുടെ കാരണവരായ വാസുദേവൻ നമ്പൂതിരി 1980-ൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറിയതാണ് ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കാവ്. ഒപ്പം ക്ഷേത്രത്തിന്റെ കൈവശമുണ്ടായിരുന്ന 200 കിലോ സ്വർണ്ണവും ചെമ്പ്, ഓട്ടുപാത്രങ്ങളും ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കി. ഭൂപരിഷ്ക്കരണനിയമം നടപ്പിലാക്കി കൃഷി ഭൂമി കർഷകർക്ക് വിതരണം ചെയ്തപ്പോൾ മനക്കാരുടെ ഭൂമിയുടെ സിംഹഭാഗവും നഷ്ടപ്പെട്ടു.
1980 ൽ നാഗഞ്ചേരി മന നടത്തിക്കൊണ്ടുപോകാൻ കഴിയാതെ തുച്ഛമായ തുകയ്ക്ക് പെരുമ്പാവൂര്‍ നഗരസഭയ്ക്ക് വിറ്റു. മന വിറ്റു കിട്ടിയ പണം കൊണ്ടാണ് രണ്ടു പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചത്. പിന്നീടാണ് മൂന്നു സെന്റിലെ ചെറിയ വീട്ടിലേക്ക് താമസം മാറിയത്. സർക്കാരിനു പാട്ടത്തിനു നൽകിയ ഭൂമി പോലും മടക്കി നൽകിയില്ല. പാട്ടക്കാലാവധി കഴിഞ്ഞ 46 എസ്റ്റേറ്റുകളിൽ 44 എണ്ണവും തിരികെ നൽകാതെ കുത്തക മുതലാളിമാർക്കൊപ്പം നിൽക്കുകയായിരുന്നു സർക്കാരും. തിരുവനന്തപുരത്ത് വഴുതക്കാട് ശ്രീ മഹാഗണപതിക്ഷേത്രത്തെ കേന്ദ്രീകരിച്ച് തൈക്കാട്, ഐരാണിമുട്ടം, വട്ടത്തുവിളാകം, വഞ്ചിയൂര, നെയ്യാറ്റിന്‍കര ഇതിന്റെയൊക്കെ പാട്ടക്കാലാവധി കഴിഞ്ഞിട്ടും 250 കോടിയിലേറെ വില മതിക്കുന്ന ഈ ഭൂമിയൊന്നും സർക്കാർ മടക്കി നൽകിയില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗഞ്ചേരി മനയില്‍ നിന്നും സര്‍ക്കാര്‍ പാട്ടത്തിന് എടുത്ത തിരുവനന്തപുരത്തുള്ള ഒരേക്കര്‍ 63 സെന്റ് സ്ഥലം തിരികെ പിടിക്കാന്‍ വാസുദേവൻ നമ്പൂതിരി ശ്രമം നടത്തിയിരുന്നു. എന്നാൽ സ്ഥലം മറ്റുള്ളവര്‍ കയ്യേറി. ഇതിനു പകരമായി തിരുവനന്തപുരം നഗരത്തില്‍ മൂന്നു സെന്റ് സ്ഥലം അനുവദിച്ചു കൊണ്ട് റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. എന്നാൽ ആ സ്ഥലം ഇഎംഎസിന്റെ പ്രതിമ സ്ഥാപിക്കാനായി എഴുതി നൽകി.
സർക്കാർ ഒരിറ്റ് കരുണ കാണിച്ചിരുന്നെങ്കിൽ നന്മയും ,കാരുണ്യവും മാത്രം കൈമുതലാക്കിയ ആ വയോധികന് അവസാന കാലത്ത് അല്ലപ്രയിലെ മൂന്നര സെന്റിലെ ചെറിയ കൂരയിൽ നരകിച്ച് മരിക്കേണ്ടി വരില്ലായിരുന്നു.
Discussion about this post