ഡല്‍ഹി: ഇന്ന് രാജ്യത്ത് ഏറ്റവും മൂല്യമുള്ള വസ്തുവാണ് പെട്രോളും ഡീസലും. ഇന്ധനം ഊറ്റുമോ എന്നു പേടിച്ച് വഴിയില്‍ പോലും വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിൽ സാധാരണക്കാര്‍ മാത്രമല്ല പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വരെ കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. രാജ്യത്തെ പല ഭാഗത്തു നിന്ന് പൈപ്പ് ലൈൻ വഴി ഇന്ധനം മോഷണം പോയിക്കൊണ്ടിരിക്കുകയാണ്. ഏറെ നാളായി തലവേദന സൃഷ്ടിക്കുന്ന കള്ളന്മാരെ പിടിക്കാന്‍ പുതിയ മാർഗ്ഗവുമായി എത്തിയിരിക്കുകയാണ് ഐഒസി.
രാജ്യത്ത് 15000 കിലോമീറ്റര്‍ നീളത്തിലാണ് ഐഒസിയുടെ പൈപ്പ് ലൈനില്‍ ഉള്ളത്. പല ഭാഗത്തും പൈപ്പ്ലൈനില്‍ ദ്വാരമുണ്ടാക്കി എണ്ണ ചോര്‍ത്തുന്നതാണ് പതിവ്. ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ കമ്പനി ഈ മോഷണം കണ്ടെത്തുന്നത്. ഡ്രോണ്‍ നിരീക്ഷണം നടത്തി കള്ളനെ പിടിക്കാനാണ് കമ്പനിയുടെ തീരുമാനം. മോഷണം തടയുക മാത്രമല്ല, അപകടങ്ങള്‍ ഇല്ലാതാക്കുകയും ലക്ഷ്യമാണെന്ന് ഐഒസി പറയുന്നു.
2020-21 ല്‍ മാത്രം ഇത്തരത്തില്‍ 34 മോഷണമാണ് കമ്പനി കണ്ടെത്തിയത്. 54 പേര്‍ അറസ്റ്റിലായി. ഇക്കൂട്ടത്തിലെ അവസാനത്തെ സംഭവം ഹരിയാനയിലെ സോനിപതില്‍ ഓഗസ്റ്റ് 17നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈയിടെയാണ് ഐഒസി ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചത്. ഡല്‍ഹി- പാനിപ്പത്ത് സെക്ഷനിലെ 120 കിലോമീറ്റര്‍ ദൂരത്ത് മതുര-ജലന്ധര്‍ പൈപ്പ് ലൈനിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നിരീക്ഷണം തുടങ്ങിയത്. ഡ്രോണുകളുടെ ലൈവ് ഫീഡില്‍ നിന്ന് ചോര്‍ച്ചയും ഇന്ധന മോഷണവും കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് കമ്പനി പറയുന്നത്.
ഗുരുതരമായ കുറ്റമാണ് ഇന്ധന മോഷണം. ഇത് ജാമ്യമില്ലാ കുറ്റങ്ങളാണ്. പത്ത് വര്‍ഷം വരെയാണ് കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കുക.
Discussion about this post