തിരുവനന്തപുരം: രൂക്ഷമായി പ്രതിസന്ധികൾക്കിടെ പിണറായി സർക്കാർ നൂറാം ദിനത്തിലേക്ക്. നിയന്ത്രണമില്ലാതെ വ്യാപിക്കുന്ന കൊവിഡ് ബാധയിലും അനുബന്ധ സാമ്പത്തിക- ആരോഗ്യ പ്രശ്നങ്ങളിലും നട്ടം തിരിയുകയാണ് ജനങ്ങൾ. മുട്ടിൽ മരം മുറിയും കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടും നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീം കോടതിയിലെ തിരിച്ചടിയും സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ്.
കൊവിഡ് വ്യാപനത്തിന് ശേഷം മറ്റു സംസ്ഥാനങ്ങളിൽ പലയിടത്തും ജനജീവിതം സാധാരണ നിലയിലേക്കു നീങ്ങിക്കഴിഞ്ഞു. അപ്പോഴും രാജ്യത്തെ ഏറ്റവും ഉയർന്ന കോവിഡ് രോഗ നിരക്കുമായി കേരളം ഭീതിയുടെ നിഴലിലാണ്. കോവിഡ് മരണം കണക്കാക്കുന്നതിലെ അശാസ്ത്രീയത ആരോഗ്യ വകുപ്പിനെ സംശയ നിഴലിലാക്കി. തുടർച്ചയായ അടച്ചിടലിൽ ജീവിതം വഴി മുട്ടിയ കച്ചവടക്കാർ തെരുവിലിറങ്ങി. ജനം സർക്കാരിനെ പഴിച്ചു. കേരളം കൊവിഡ് മരണങ്ങൾ മറച്ചു വെച്ചുവെന്ന ആരോപണങ്ങളും ഉയർന്നു.
പെറ്റി സർക്കാരെന്നു വിളിച്ച് പ്രതിപക്ഷം പരിഹസിച്ചു. ജീവനോപാധി നഷ്ടപ്പെട്ട പലരും ആത്മഹത്യ ചെയ്തു. റവന്യൂ, വനം വകുപ്പുകളെ പ്രതിസ്ഥാനത്തു നിർത്തിയ മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സർക്കാർ നട്ടം തിരിയുകയാണ്. സംഭവങ്ങളിലെ മാധ്യമ പ്രവർത്തകരുടെ ഇടപെടലുകളിൽ മാധ്യമങ്ങൾ സ്വയം മൗനം പാലിക്കുമ്പോൾ ജനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിനെ തൊലി ഉരിക്കുകയാണ്.
കുണ്ടറ പീഡനക്കേസിലെ മന്ത്രി ശശീന്ദ്രന്റെ ഇടപെടലും സർക്കാരിന് തലവേദനയായി. പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ രാജി വെച്ചതും സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കി. ഐഎൻഎല്ലിലെ തമ്മിലടിയിൽ മന്ത്രിക്ക് അടി കിട്ടിയത് സർക്കാരിന് തിരിച്ചടിയായി.
തുടർച്ചയായ സ്ത്രീപീഡന മരണങ്ങൾ സംസ്ഥാനത്തിന് നാണക്കേടായി. ഗവർണറുടെ പ്രതിഷേധ നിരാഹാരം സർക്കാരിന് കളങ്കമായി. ഇപ്പോഴും കിറ്റും പെൻഷനും മുടങ്ങാതെ നൽകി പ്രതിച്ഛായ നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പി എസ് സി ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തത് യുവാക്കളെ പ്രകോപിതരാക്കിയിട്ടുണ്ട്.
Discussion about this post