ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യവും. ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്. വളരെ പുരാതന ഗോത്രവർഗ്ഗക്കാർ ഇപ്പോഴും ഇന്തോനേഷ്യയിലുണ്ടെന്നാണ് പറയപ്പെടുന്നത്. അതിൽ തന്നെ ഇന്തോനേഷ്യയിലെ വെസ്റ്റ് പാപ്പുവ വനാന്തരങ്ങളിൽ താമസിക്കുന്ന കൊറോവായി ഗോത്ര വിഭാഗത്തിന്റെ ജീവിതരീതികൾ ഏറെ വ്യത്യസ്തമാണ്.
ജീവനുള്ള എന്തിനെയും പച്ചയ്ക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ. എങ്കിലും ഏറെ ഇഷ്ടം മനുഷ്യമാംസമാണെന്ന് പറയപ്പെടുന്നു. പുറത്തു നിന്നുള്ള, പ്രത്യേകിച്ച് വെളുത്ത മനുഷ്യർ പ്രേതങ്ങളാണെന്നാണ് കൊറോവായികളുടെ വിശ്വാസം. അതിനാൽ അത്തരക്കാരെ കൂട്ടമായി വേട്ടയാടി മാംസം പച്ചയ്ക്ക് കഴിക്കും. പതിനായിരം വർഷം പഴക്കമുള്ള ഇവരുടെ ആഭിചാര ക്രിയകളുടെ ഭാഗമാണിത്.കൈയിൽ കിട്ടുന്നതെന്തും അത് പുഴുവായാലും പാറ്റയായാലും മനുഷ്യനായാലും പച്ചയ്ക്ക് തിന്നും. അസുഖങ്ങൾ വന്നാൽ പാരമ്പര്യ പച്ചമരുന്നുകൾ മാത്രം. ശരാശരി ആയുസ് 50 വർഷം.
ആഭിചാരക്രിയകളിൽ വിശ്വസിക്കുന്നതിനാൽ ഖഖുവ എന്ന പ്രേതത്തിൽ നിന്ന് കൂട്ടത്തിലുള്ളവരെ രക്ഷിക്കാനായി മന്ത്രതന്ത്ര വിദ്യകൾ പ്രയോഗിക്കാറുണ്ട്. ഖഖുവ വേഷം മാറിയാതാണെന്ന് തെറ്റിദ്ധരിച്ച് കൂട്ടത്തിലുള്ളവരെ കൊന്നു തിന്നാനും മടിക്കില്ല.
ഇന്നും കൊറവായ് വിഭാഗക്കാര്‍ നരഭോജികളാണെന്നാണ് നിഗമനം. ഇവരുടെ അജ്ഞാതവാസത്തിനു കാരണം ഇതുതന്നെയാണെന്നും കരുതപ്പെടുന്നു. എങ്കിലും വനവിഭവങ്ങള്‍ അടക്കമുള്ളവയും ഇവര്‍ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. ഇവ ചുട്ട് തിന്നാനായി മരമുകളിലെ വീട്ടില്‍ അടുപ്പും ഉപയോഗിക്കുന്നുണ്ട്.
കൊറൊവായ് എന്ന ഈ ജനവിഭാഗത്തിന്റെ ജീവിതം പുറം ലോകത്തിന് ജീവന്‍ പണയം വെച്ചുള്ള സര്‍ക്കസായി തോന്നിയാലും അത്ഭുതപ്പെടാനില്ല. ആകാശം മുട്ടെ ഉയരമുള്ള മരത്തിനു മുകളിൽ വീട് വച്ചാണ് ഇവരുടെ താമസം.
സിവിൽ എൻജിനീയറിംഗ് വിദഗദ്ധരെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലാണ് വീടുകളുടെ നിർമ്മാണം. നല്ല ഉറപ്പുള്ള ഒരു മരത്തിനു മുകളിലാണ് സാധാരണ വീടുകള്‍ നിര്‍മിക്കുന്നത്. പക്ഷേ വീടിന്റെ അടിത്തറയ്ക്ക് താങ്ങായി നിരവധി മരങ്ങളുണ്ടാകും. ഒപ്പം കൂടുതല്‍ സുരക്ഷയ്ക്കായി മരത്തിന്റെ ഉത്തരങ്ങളുമുണ്ടാകും.
ആറുമുതൽ 12 മീറ്റർ വരെ ഉയരത്തിലാണ് സാധാരണ കൊറൊവായ് വീടുകൾ നിർമിക്കുന്നത്. ചിലതിന് തറ നിരപ്പിൽ നിന്നും 35 മീറ്റർ വരെ ഉയരമുണ്ടാകും.ബെനിയന്‍ മരമാണ് വീടിന്റെ നെടുതൂണ്. മരത്തിന്റെ മുകള്‍ ഭാഗം മുറിച്ച് നീക്കുന്നു. ഇതിന് മുകളില്‍ ശിഖരം ഉപയോഗിച്ച് തറ നിര്‍മിക്കും, അതിനുശേഷം സാഗോ പന ഉപയോഗിച്ച് തറ ഭാഗത്തിന്റെ മുകള്‍ ഭാഗം മോടിപിടിപ്പിക്കുന്നു. ചുമരും,മേല്‍ക്കൂരയും ഇതേ പനയുടെ ഇല ഉപയോഗിച്ച് മറയ്ക്കുന്നു. മരം ഉപയോഗിച്ച് തന്നെ നിര്‍മിക്കുന്ന ശക്തമായ കോവണിയിലാണ് ഇവര്‍ മരമുകളിലെ വീട്ടിലേയ്ക്ക് കയറുന്നത്.
കൊതുകുകളില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നേടാന്‍ മാത്രമല്ല ഈ വീടുകള്‍. പ്രേത,പിശാചുകളില്‍ നിന്നും, പുറം ലോകത്തിന്റെ കണ്ണില്‍ പെടാതെയും ഈ വീടുകള്‍ കൊറൊവോയ്ക്കാരെ സംരക്ഷിയ്ക്കുന്നു. ഇറ്റാലിയൻ ഫോട്ടോ ജേർണലിസ്റ്റായി ഗിയാൻലുൻക ചിയോഡിനി നിരവധി ദിവസങ്ങൾ ചെലവഴിച്ചാണ് ദൂരൂഹതനിറഞ്ഞ കൊറോവായികളുടെ ജീവിതം കാമറയിൽ പകർത്തിയത്.
എറിക്ക് ബാസെക എന്ന ഫോട്ടോഗ്രാഫര്‍ 2000ല്‍ ഇവരെ സന്ദര്‍ശിച്ചതോടെയാണ് പുറംലോകത്തിന് ഇവരുടെ ഫോട്ടോകള്‍ ആദ്യമായി ദൃശ്യമായത്. പിന്നീട് 17 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇന്തോനേഷ്യന്‍ വനാന്തരങ്ങളിലെ പാപ്പുവയിലേക്ക് ഒരിക്കല്‍ കൂടി ബാസെക യാത്ര നടത്തി . ഇന്നും പൂര്‍ണമായും തനതായ ജീവിതരീതികള്‍ കര്‍ശനമായി പിന്തുടരുന്ന ഇവരുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു.
Discussion about this post