ഡൽഹി: മാസാന്ത്യ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ ദേവഭാഷയായ സംസ്കൃതത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറിവ് പരിപോഷിപ്പിക്കാനും ദേശീയ ഐക്യത്തെ ശാക്തീകരിക്കാനും സഹായിക്കുന്ന ഭാഷയാണ് സംസ്കൃതമെന്ന് അദ്ദേഹം പറഞ്ഞു.
മാനവികതയുടെയും വിജ്ഞാനത്തിന്റെയും ദൈവീക തത്വചിന്ത അടങ്ങിയിരിക്കുന്ന സംസ്കൃത സാഹിത്യത്തിന് ഏവരുടെയും ശ്രദ്ധ ആകർഷിക്കാനുള്ള കഴിവുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സമീപകാലത്തുണ്ടായ പരിശ്രമങ്ങൾ സംസ്കൃതത്തെക്കുറിച്ച് പുത്തൻ അവബോധം സൃഷ്ടിക്കാൻ സഹായിച്ചതായും അദ്ദേഹം വിലയിരുത്തി.
നമ്മുടെ പാരമ്പര്യത്തിൽ അഭിമാനിക്കുക എന്നതും അതിനെ സംരക്ഷിക്കുക എന്നതും അത് വരും തലമുറക്ക് കൈമാറുക എന്നതും നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. നമ്മുടെ വരും തലമുറക്ക് കൂടി അവകാശപ്പെട്ടവയാണ് ഇതൊക്കെയെന്നും അദ്ദേഹം പറഞ്ഞു.
അയർലൻഡും തായ്ലൻഡും ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി സംസ്കൃതത്തിൽ അധിഷ്ഠിതമായ ബന്ധം നിലനിർത്താൻ ഇന്ത്യക്ക് സാധിക്കുന്നതായി ഐറിഷ്, തായ് സംസ്കൃത പണ്ഡിതന്മാരെ ഉദ്ധരിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യയിലെ മോസ്കോ സർവ്വകലാശാല സംസ്കൃതം പ്രചരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വിദ്യാർത്ഥികൾക്ക് സംസ്കൃത വ്യാകരണത്തിൽ പ്രത്യേക പരിശീലനം നൽകുന്ന ഓസ്ട്രേലിയയിലെ സിഡ്നി സംസ്കൃത സ്കൂളിന്റെ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി അനുമോദിച്ചു.
Discussion about this post