പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലത്ത് ഒരു പഴയ ബംഗ്ലാവ്, അതിനു സമീപം സ്ഥിരമായി വിറകു ശേഖരിക്കാൻ വരുന്ന ഒരു കൊച്ചു പെൺകുട്ടി. ഒരിക്കൽ വിറക് ശേഖരിക്കുന്നതിനിടയിൽ അവൾ എന്തോ കണ്ട് ഭയന്നു. അതിൽ പിന്നെ സാമാന്യ വിദ്യാഭ്യാസം പോലും നേടാത്ത അവൾ സ്പഷ്ടമായി ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി. അധികം വൈകാതെ അവൾ മരണപ്പെടുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം നടന്നത് ഇംഗ്ലീഷ് സിനിമകളിലല്ല, മറിച്ച് കേരളത്തിലാണ്, നമ്മുടെ തലസ്ഥാന നഗരിയിൽ.
കേട്ട് തഴമ്പിച്ച യക്ഷികഥകളുമായി ബന്ധപ്പെട്ട് വായിക്കാവുന്ന ഏറെ സ്ഥലങ്ങളുണ്ട് കേരളത്തിൽ. അതിലൊന്നാണ് ബോണക്കാട്. കേരളത്തിലെ മോസ്റ്റ് ഹോണ്ടഡ് സ്ഥലങ്ങളിലൊന്നാണ് തലസ്ഥാനനഗരിയിലെ ബോണക്കാടുള്ള മഹാവീര്‍ പ്ലാന്റേഷന്റെ കെട്ടിടം.
ഒരു കാലത്ത് സര്‍വ പ്രൗഢിയോടെ നിലനിന്നിരുന്ന തേയിലത്തോട്ടവും ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമായിരുന്നു ഈ ബംഗ്ലാവിന് ചുറ്റും.തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണ് ഇത്. അവിടെ കാട്ടിനുള്ളിലാണ് ഒരേ സമയം ഭീതിദവും ത്രസിപ്പിക്കുന്നതുമായ കഥകള്‍ ഉറങ്ങുന്ന നിഗൂഢമായ ബംഗ്ലാവ്. തിരുവനന്തപുരത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണ് ബോണക്കാട്.
ഈ കെട്ടിടത്തിന്റെ ശില്പി ആരാണെന്നോ കരിങ്കല്ലുകളാൽ നിര്‍മിച്ച ഇപ്പോഴും വാഹനം കടന്നു ചെല്ലാത്ത ഇവിടെ എങ്ങനെയാണ് ഈ കെട്ടിടത്തിന് വേണ്ടുന്ന സാധനങ്ങള്‍ എത്തിച്ചുവെന്നതോ ഇപ്പോഴും ആര്‍ക്കുമറിയില്ല.
വിജനമായതും ഉപേക്ഷിക്കപ്പെട്ടതുമായ മറ്റേതു സ്ഥലവുമെന്ന പോലെ ബോണക്കാട്ടെ ഈ നിഗൂഢ ബംഗ്ളാവിനെക്കുറിച്ചും ഭീതിയുണര്‍ത്തുന്ന പല കഥകളും പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ഈ പ്രേതകഥ. വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജരും കുടുംബവുമായിരുന്നു 25 GB എന്ന് പേരുള്ള ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നത്. താമസം മാറ്റി അധികകാലം കഴിഞ്ഞില്ല, അദ്ദേഹത്തിന്‍റെ 13കാരിയായ മകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ ഇന്ത്യ മടുത്ത സായിപ്പ് ലണ്ടനിലേക്ക് മടങ്ങി.
എന്നാല്‍ പിന്നീട് അവിടെ താമസിച്ച പലരും ജനാലക്കല്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടുവെന്നാണ് കഥ. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ആത്മാവ് ഇവിടെ ഉണ്ടെന്നും രാത്രിയും പകലുമില്ലാതെ ആ പെണ്‍കുട്ടിയുടെ ആത്മാവ് ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായുമാണ് കഥകള്‍ പരക്കുന്നത്. അവളുടെ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും കേട്ടു എന്നും പലരും പറയുന്നു.
വിറകു പെറുക്കാനായി ഇവിടെ എത്തിയ ഒരു നാടന്‍ പെണ്‍കുട്ടിക്ക് പ്രേതബാധ ഉണ്ടായതായി മറ്റൊരു കഥയും പ്രചരിക്കുന്നുണ്ട്. എന്നാൽ രാവും പകലുമില്ലാതെ കാടിനുള്ളില്‍ കഴിയുന്ന ഇവിടുത്തെ ജനങ്ങളാരും ഇവിടുത്തെ പ്രേതത്തെ കണ്ടിട്ടില്ല.
കെട്ടിടത്തില്‍ പ്രവേശിക്കുന്നത് മുതല്‍ ബ്രിട്ടീഷ് കാലത്തെ ഓര്‍മ്മപ്പെടുത്തലുകളാണ്. ഈ ബംഗ്ലാവിന്റെ ഏറ്റവും വലിയ പ്രതേകതയും മനോഹാരിതയും കെട്ടിടത്തിന്റെ നിര്‍മാണ രീതിയാണ്. അഗസ്ത്യാര്‍കൂടത്തിന്റെ താഴ്വാരത്ത് ബോണക്കാടിന്റെ ഭംഗി മുഴുവന്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. ബംഗ്ലാവിന്റെ ഏത് മുറിയില്‍ നിന്ന് പുറത്തേക്ക് നോക്കിയാലും അഗസ്ത്യന്റെ മുഴുവന്‍ മനോഹാരിതയും അടുത്തറിയാന്‍ സാധിക്കും.
എന്നാൽ ഇന്ന് രാത്രിയോ പകലോ ഇല്ലാതെ സാമൂഹ്യവിരുദ്ധര്‍ കൈയടക്കുകയാണ് ഇവിടെ. ബംഗ്ലാവിന്റെ വാതിലുകളും ജനലുകളുമടക്കം സര്‍വ സാധനങ്ങളും ആരൊക്കെയോ കൊണ്ടുപോയി.എല്ലാം നശിപ്പിച്ചു. വീടിന്റെ ചുമരുകളും അകവും പുറവുമെല്ലാം ഇവിടെ യക്ഷിയെ കാണാന്‍ വന്നുപോകുന്നുവരുടെ അടയാളപ്പെടുത്തലുകളാണ്.
യക്ഷിക്കഥകളൊക്കെ മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി സാമൂഹ്യവിരുദ്ധർ പറഞ്ഞു പരത്തുന്ന കെട്ടുകഥകള്‍ മാത്രമാണ് എന്ന് പറയുന്നവരാണ് നാട്ടുകാരിൽ ഏറെയും. എന്തൊക്കെയായിരുന്നാലും ഈ കഥകള്‍ക്കു പിന്നിലെ സത്യമെന്താണ് എന്ന് ആര്‍ക്കുമറിയില്ല.












