ലഖ്നൗ: ക്ഷേത്രങ്ങളിൽ പോകുന്നത് വർഗീയതയാണെന്ന് പറഞ്ഞ് നടന്നവർ ഇന്ന് രാമനും കൃഷ്ണനും തന്റേതാണെന്ന് പറയാൻ മത്സരിക്കുന്നുവെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുരയിൽ ജന്മാഷ്ടമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന കൃഷ്ണോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഥുരയിലെ കൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ യോഗി തുടർന്ന് രാംലീല മൈതാനത്ത് നടന്ന ജന്മാഷ്ടമി ആഘോഷങ്ങളിൽ സംബന്ധിച്ചു.
നേരത്തെ ഹൈന്ദവരുടെ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരമൊരു സാഹചര്യം നിലവിലില്ല. നേരത്തെ ബിജെപി നേതാക്കൾ അല്ലാത്ത രാഷ്ട്രീയ നേതാക്കൾ ആരും തന്നെ ഇത്തരം ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നും യോഗി പറഞ്ഞു.
ചില കാലങ്ങളിൽ ഹിന്ദുക്കളുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പലർക്കും ഭയമായിരുന്നു. പല തരത്തിലുമുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് അവയെല്ലാം അപ്രസക്തമായിരിക്കുകയാണെന്നും ഹിന്ദുക്കൾക്ക് ആത്മസംതൃപ്തിയോടെ തങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post