ഡൽഹി: താലിബാന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഇന്ത്യയിലെത്തിയ അഫ്ഗാൻ വനിത എംപി അനാർക്കലി കൗർ. താലിബാന്റെ സ്ത്രീവിരുദ്ധതയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും, അഫ്ഗാൻ പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.
”അവിടെ 22 ഭീകര ഗ്രൂപ്പുകൾ എങ്കിലും ഉണ്ടെന്ന റിപ്പോർട്ടുകളാണ് കിട്ടിക്കൊണ്ടിരുന്നത്. താലിബാന് പല ഭീകരസംഘടനകളുമായും ബന്ധം ഉണ്ട്. അതിനാൽ തന്നെ ലോകം നിശബ്ദത പാലിച്ചാൽ അഫ്ഗാനിസ്ഥാൻ വീണ്ടും ഭീകര സംഘടനകളുടെ കേന്ദ്രമായി മാറാൻ സാധ്യതയുണ്ട്. ലോകത്തിന് അഫ്ഗാനിസ്ഥാൻ വലിയ ഭീഷണിയാകും” അനാർക്കലി കൗർ പറഞ്ഞു.
”120 സിഖ് സമുദായ അംഗങ്ങൾ ഇന്ത്യയിലേക്ക് വരുന്നത് താലിബാൻ തടഞ്ഞു. താനുൾപ്പെടെയുള്ളവരെ സുരക്ഷിതമായി ഇവിടെ എത്തിച്ചതിന് ഇന്ത്യൻ സർക്കാരിനോട് നന്ദി ഉണ്ട്. അഫ്ഗാനിൽ സാഹചര്യം ഒട്ടും നല്ലതല്ല. ഇപ്പോഴും താലിബാനും എതിർസഖ്യത്തിനും ഇടയിൽ സംഘർഷം തുടരുകയാണ്. ഐഎസ് ഉൾപ്പടെയുള്ള ഭീകരസംഘടനകളുടെ ഭീഷണിയുമുണ്ട്. അഫ്ഗാനിസ്ഥാനിൽ ഒരു സർക്കാർ ഇല്ല.
നാളെ എന്താവും എന്ന ഉറപ്പ് ഇല്ല. അഫ്ഗാനാനിസ്ഥാനിലേക്ക് തിരിച്ചു പോകാൻ കഴിയുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. നാളയെക്കുറിച്ച് ഉറപ്പില്ല. എന്തായാലും സാഹചര്യം നല്ലതല്ല. ഇത് നന്നാവും എന്ന് പറയാനും കഴിയില്ല” അവർ പറഞ്ഞു
ആരോഗ്യ രംഗത്ത് ഒഴികെ താലിബാൻ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. ഓഫീസിൽ പോകാൻ സ്ത്രീകളെ അനുവദിക്കുന്നില്ലെന്നും അനാർക്കലി കൗർ പറഞ്ഞു. താലിബാൻ ഇപ്പോൾ ഇന്ത്യയുമായി സംസാരിച്ചു തുടങ്ങിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഇന്ത്യയുടെയും താലിബാൻറെയും നയം എന്താവും എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അനാർക്കലി കൗർ പറഞ്ഞു.
Discussion about this post