ഭോപാല്‍: ലൈംഗികാക്രമണ കേസില്‍ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പരാതിക്കാരിയായ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. മൂന്നുമാസമായി ജയിലില്‍ കഴിഞ്ഞിരുന്ന 24കാരന്‍ ജാമ്യത്തിലിറങ്ങിയ ശേഷം 21 കാരിയെ കൊലപ്പെടുത്തുകയായിരുന്നു.
‘പെണ്‍കുട്ടിയുടെ വീട്ടിന് മുമ്പിൽ വെച്ചായിരുന്നു കൊലപാതകം. ഒരു മാസം മുമ്പാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. പെണ്‍കുട്ടിയുടെ കുടുംബം പ്രതിയില്‍നിന്ന് തോക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കുനേരെ കല്ലെറിഞ്ഞ ശേഷം പ്രതി കടന്നുകളയുകയായിരുന്നു’ – സാഗര്‍ പൊലീസ് സൂപ്രണ്ട് അതുല്‍ സിങ് പറഞ്ഞു.
പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തേ, പെണ്‍കുട്ടിയെ നിരന്തരം ഇയാള്‍ ശല്യം ചെയ്തിരുന്നു. നിരന്തരം വിവാഹ അഭ്യര്‍ഥന നടത്തുകയും ഇല്ലെങ്കില്‍ വരും വരായ്കകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി കുടുംബത്തെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
മൂന്നുമാസം മുമ്പ് അറസ്റ്റിലായ പ്രതി രണ്ടുമാസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. പരാതി നല്‍കിയതോടെ യുവാവ് ഇനി പെണ്‍കുട്ടിയെ ശല്യപ്പെടുത്തില്ലെന്നാണ് കരുതിയിരുന്നതെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
Discussion about this post