കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന് വീണ്ടും തിരിച്ചടി. പ്രശോഭ് സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി വീണ്ടും തള്ളി. പ്രതി നിലവിൽ റിമാൻഡിലാണ്.
കേസെടുത്തിന് പിന്നാലെ രണ്ട് മാസത്തോളം ഒളിവിലായിരുന്ന പ്രശോഭ് മുൻപും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. കൂടാതെ, അടിയന്തരമായി കീഴടങ്ങാൻ കോടതി നിർദേശിക്കുകയും ചെയ്തു. ഇതേത്തുടർന്ന് പാലക്കാടെത്തി പോലീസിന് മുന്നിൽ കീഴടങ്ങിയ പ്രതി, പിന്നീട് സമർപ്പിച്ച ജാമ്യഹർജിയാണ് ഇപ്പോൾ ഹൈക്കോടതി വീണ്ടും നിരസിച്ചത്.
ജോലി വാഗ്ദാനം ചെയ്‌ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. പാലക്കാട് ടൗൺ സൗത്ത് പോലീസിലും മുഖ്യമന്ത്രിക്ക് നേരിട്ടും പെൺകുട്ടി പരാതി നൽകിയിരുന്നു. ബലാത്സംഗം, എസ്‌സി/എസ്‌ടി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.












