ആഗോള യുദ്ധമുഖങ്ങളിലെ തന്ത്രങ്ങൾ അപ്പാടെ മാറ്റിമറിച്ചുകൊണ്ട് പ്രതിരോധ രംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് ഇന്ത്യൻ സായുധസേന ഒരുങ്ങുന്നു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അത്യാധുനിക യുദ്ധവിമാനങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും ടാങ്കുകൾക്കും ഒപ്പം ഭാവിയിലെ യുദ്ധങ്ങൾ നിയന്ത്രിക്കാൻ കൺമുന്നിലെത്തിയ ഡ്രോൺ സാങ്കേതികവിദ്യയ്ക്കായി ഇന്ത്യ വൻതോതിൽ പണം ഇറക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ആഭ്യന്തര നിർമ്മാതാക്കളിൽ നിന്നും ഏതാണ്ട് രണ്ട് ബില്യൺ ഡോളറിലധികം (20,000 കോടിയിലധികം രൂപ) മൂല്യം വരുന്ന അത്യാധുനിക മിലിട്ടറി ഡ്രോണുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം നീക്കങ്ങൾ പൂർത്തിയാക്കുന്നതായാണ് അന്താരാഷ്ട്ര വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരും മാസങ്ങളിൽ കരാറുകൾ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തദ്ദേശീയ ഡ്രോൺ സംഭരണമായി ഇത് മാറും. പരമ്പരാഗത യുദ്ധമുറകളിൽ നിന്നും ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ അധിഷ്ഠിതമായ അറ്റാക്കിങ് സിസ്റ്റങ്ങളിലേക്ക് ഇന്ത്യ അതിവേഗം ചുവടുമാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
കലക്ഷക്കണക്കിന് ഡോളർ വിലവരുന്ന അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച്, ലക്ഷങ്ങൾ മാത്രം വിലവരുന്ന ചെറിയ ആത്മഹത്യാ ഡ്രോണുകൾ (Kamikaze Drones) ശത്രുവിന്റെ കോടിക്കണക്കിന് രൂപയുടെ ടാങ്കുകളെയും കവചിത വാഹനങ്ങളെയും നിഷ്പ്രയാസം തകർത്തെറിയുന്നത് ലോകം ഇസ്രായേൽ-യുക്രെെയ്ൻ സംഘർഷങ്ങളിലൂടെ കണ്ടതാണ്. ഇതിന് പുറമെ ഇന്ത്യ നേരിട്ട് നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) നൽകിയ തന്ത്രപരമായ പാഠങ്ങളും ഈ പെട്ടെന്നുള്ള ചുവടുമാറ്റത്തിന് പിന്നിലുണ്ട്. നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള ഭീകരവാദ കേന്ദ്രങ്ങളെ തകർക്കാൻ ഡ്രോണുകൾ എത്രത്തോളം ഫലപ്രദമാണെന്ന് ഇന്ത്യ ഈ ഓപ്പറേഷനിലൂടെ തെളിയിച്ചിരുന്നു. കേവലം നിരീക്ഷണങ്ങൾക്കായി മാത്രം ഉപയോഗിച്ചിരുന്ന ഡ്രോണുകളെ ഇനിമുതൽ നേരിട്ടുള്ള യുദ്ധമുഖത്തെ മുൻനിര ആയുധങ്ങളാക്കി മാറ്റാനാണ് സേനയുടെ തീരുമാനം.
അടുത്ത 18 മുതൽ 24 മാസങ്ങൾക്കുള്ളിൽ ഈ ഡ്രോണുകൾ അതിവേഗ ട്രാക്കിലൂടെ (Fast-track Procurement) ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകും. ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യ (DFI) പ്രസിഡന്റ് സ്മിത് ഷാ നൽകുന്ന വിവരങ്ങൾ പ്രകാരം, മുൻപ് വെറും 3,000 കോടിയോളമായിരുന്ന ടാക്റ്റിക്കൽ ഡ്രോൺ ഓർഡറുകളാണ് ഇപ്പോൾ 20,000 കോടി രൂപ കടന്ന് കുതിക്കുന്നത്. വെറുമൊരു ഉപകരണം എന്നതിലുപരി ശത്രുവിന്റെ ആശയവിനിമയങ്ങൾ തടസ്സപ്പെടുത്തുന്ന ഇലക്ട്രോണിക് വാർഫെയർ, അതിർത്തി നിരീക്ഷണങ്ങൾ, ആയുധങ്ങളും മരുന്നുകളും എത്തിക്കുന്നതിനുള്ള ലോജിസ്റ്റിക്സ് സപ്പോർട്ട്, ഒരേസമയം കൂട്ടത്തോടെ ആക്രമണം നടത്തുന്ന ‘ഡ്രോൺ കൂട്ടങ്ങൾ’ (Drone Swarms) എന്നിവ ഇന്ത്യൻ സാങ്കേതിക വിദ്യയിൽ വികസിപ്പിക്കാനാണ് പദ്ധതി. ഐജി ഡിഫൻസ് സിഇഒ ബോധിസത്വ സംഘപ്രിയ ഉൾപ്പെടെയുള്ള പ്രമുഖർ വ്യക്തമാക്കുന്നത്, ഇന്ത്യ ഇപ്പോൾ കേവലം ഡ്രോണുകൾ വാങ്ങുകയല്ല മറിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തിയുള്ള സമ്പൂർണ്ണ സൈനിക ശേഷിയാണ് കെട്ടിപ്പടുക്കുന്നത് എന്നാണ്. മികച്ച ബാറ്ററി സംവിധാനങ്ങൾക്കായി ഡ്രീംഫ്ലൈ ഇന്നൊവേഷൻസ് പോലുള്ള ഇന്ത്യൻ കമ്പനികൾ രംഗത്തുണ്ട്.
ഇന്ത്യ നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ-ആയുധ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ്. എന്നാൽ ‘ആത്മനിർഭർ ഭാരത്’, ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതികളിലൂടെ പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. നിലവിൽ ഇന്ത്യയിൽ 600-ലധികം ഡ്രോൺ നിർമ്മാണ കമ്പനികളുണ്ട്. അതിൽ നൂറിലധികം കമ്പനികൾ പ്രതിരോധ ആവശ്യങ്ങൾക്കായി മാത്രമാണ് പ്രവർത്തിക്കുന്നത്. ടാറ്റ, അദാനി, എൽ ആൻഡ് ടി തുടങ്ങിയ വമ്പന്മാർക്കൊപ്പം നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ഈ വിപ്ലവത്തിന്റെ ഭാഗമാണ്. എങ്കിലും ഡ്രോണുകൾക്ക് ആവശ്യമായ സെമികണ്ടക്ടർ ചിപ്പുകൾ, സെൻസറുകൾ എന്നിവയ്ക്ക് ഇന്ത്യ ഇപ്പോഴും വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട്. അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഡ്രോണുകളുടെ ആന്തരിക ഘടകങ്ങളുടെ നിർമ്മാണത്തിലും ഇന്ത്യ പൂർണ്ണമായ ആഭ്യന്തര ശേഷി കൈവരിക്കുമെന്നാണ് നെക്സ്റ്റ് ലീപ് എയറോനോട്ടിക്സ് സിഇഒ ആൽവിൻ ആന്റണി വിലയിരുത്തുന്നത്. ഭാവിയിൽ ഡ്രോൺ സാങ്കേതിക വിദ്യയുടെ വലിയൊരു കയറ്റുമതി രാജ്യമായി മാറാനുള്ള എല്ലാ സാധ്യതകളും ഇന്ത്യക്കുണ്ടെന്നും സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ ഓർഡറുകൾ വേഗത്തിലാക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്ക് വൻ കരുത്താകുമെന്നും പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.









