ലഖ്‌നൗ : രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു. ഇന്ത്യയിൽ തന്നെ ഏറ്റവും ആദരിക്കപ്പെടുന്ന പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായിരുന്നു. 72 വയസ്സുള്ള അദ്ദേഹം കുറച്ചുകാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ലഖ്‌നൗവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
രാമജന്മഭൂമി തർക്കത്തിൽ കോടതിക്ക് പുറത്തുള്ള സമാധാനപരമായ ഒത്തുതീർപ്പിനായി മുന്നോട്ട് വന്ന് ദേശീയ ശ്രദ്ധയാകർഷിച്ച നേതാവായിരുന്നു അദ്ദേഹം. ഇന്ത്യൻ മുസ്‌ലിം സമൂഹത്തിനിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചതായിരുന്നു അയോധ്യ വിഷയത്തിൽ മൗലാനാ സൽമാൻ നദ്‌വിയുടെ ഇടപെടലുകൾ. രാജ്യത്ത് വർഗ്ഗീയ സൗഹാർദ്ദവും സഹോദര്യവും നിലനിർത്തുന്നതിനായി ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറുമായി ചേർന്ന് അദ്ദേഹം മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകി. തർക്കഭൂമി വിട്ടുകൊടുത്ത് പകരം മറ്റൊരു സ്ഥലത്ത് വലിയൊരു പള്ളിയും സർവ്വകലാശാലയും നിർമ്മിക്കുക എന്ന നിർദ്ദേശമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.
1954-ൽ ലഖ്‌നൗവിലെ പ്രശസ്തമായ പണ്ഡിത കുടുംബത്തിലാണ് മൗലാനാ സൽമാൻ നദ്‌വിയുടെ ജനനം. പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഇമാം ഹുസൈന്റെ പരമ്പരയിലാണ് അദ്ദേഹത്തിന്റെ കുടുംബം അറിയപ്പെടുന്നത്. ലഖ്‌നൗവിലെ വിഖ്യാതമായ ‘ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ’യിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പിന്നീട് സൗദി അറേബ്യയിലെ ഇമാം മുഹമ്മദ് ഇബ്‌നു സൗദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹദീസ് പഠനത്തിൽ ഉന്നത ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിലെ ഫാക്കൽറ്റി ഓഫ് ദഅ്‌വ ആൻഡ് ശരീഅത്തിന്റെ ഡീൻ ആയി പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ചു. ഭാരതത്തിലും വിദേശത്തുനിന്നുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഗുരുവായിരുന്നു അദ്ദേഹം.
അയോധ്യ വിഷയത്തിലെ നിലപാടുകളെത്തുടർന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡുമായി അദ്ദേഹം ആശയപരമായ ഭിന്നതയിലായിരുന്നു. തുടർന്ന് 2018-ൽ ബോർഡിൽ നിന്ന് അദ്ദേഹം സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും രാജ്യത്തിന്റെ ഐക്യത്തിനായുള്ള തന്റെ നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. മൗലാനായുടെ വിയോഗത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ-സാമൂഹിക-മത നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.








