ഡൽഹി: ട്രെയിനുകള്‍ വൈകിയോടുന്നതിന് നഷ്ടപരിഹാരം നല്കാന് റയില്‍വെ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല തീവണ്ടി വൈകാന്‍ കാരണമെന്ന് തെളിയിക്കാന്‍ റയില്‍വെയ്ക്ക് കഴിയുന്നില്ലെങ്കില്‍ യാത്രക്കാര്‍ക്കുണ്ടായ നഷ്ടത്തിന് അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് പരമോന്നത കോടതി വ്യക്തമാക്കിയത്.
രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് വടക്കു-പടിഞ്ഞാറന്‍ റെയില്‍വേയോട് നഷ്ടപരിഹാരം നല്കാന് നേരത്തെ നിര്‍ദേശിച്ചിരുന്നു. സഞ്ജയ് ശുക്ല എന്ന യാത്രക്കാരന്റെ പരാതിയിലായിരുന്നു നടപടി. ഈ ഉത്തരവ് പിന്നീട് ദേശീയ കമ്മീഷന് ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ വിധിയെ ചോദ്യം ചെയ്ത് റെയില്‍വേ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഇപ്പോഴത്തെ സുപ്രധാന വിധിയുണ്ടായത്.
കഴിഞ്ഞ ജൂണ്‍ 10ന് അജ്മീര്‍-ജമ്മു എക്സ്പ്രസില്‍ ജമ്മുവിലേക്ക് പോകുന്നതിനാണ് സഞ്ജയ് ശുക്ല എന്ന യാത്രക്കാരന് കുടുംബസമേതം ടിക്കറ്റ് ബുക്ക് ചെയ്തത്. 17-ാം തീയതി ഇതേ ട്രെയിനില്‍ തിരിച്ചുള്ള യാത്രയ്ക്കും ഇദ്ദേഹം ടിക്കറ്റെടുത്തിരുന്നു. 10-ാം തീയതി യാത്ര പുറപ്പെട്ട ട്രെയിന്‍ 11ന് രാവിലെ 8.10ന് ജമ്മുവില്‍ എത്തണം.
അതനുസരിച്ച് സഞ്ജയ് ശുക്ല ജമ്മുവില്‍ നിന്ന് ഉച്ചയ്ക്ക് 12നുള്ള സ്പൈസ് ജെറ്റില്‍ ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റും കൂടാതെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടും ബുക്ക് ചെയ്തിരുന്നു.എന്നാല്‍ നാലു മണിക്കൂര്‍ വൈകി, ഉച്ചയ്ക്ക് 12നാണ് ട്രെയിന്‍ ജമ്മുവില്‍ എത്തിയത്. യാത്രികന് ജമ്മു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും ശ്രീനഗറിലേക്കുള്ള വിമാനം പറന്നുയര്‍ന്നിരുന്നു. പിന്നീട് ശ്രീനഗറിലേക്ക് സ്വകാര്യ ടാക്സിയിലാണ് ഇവര്‍ പോയത്.
തുടര്‍ന്നാണ് സഞ്ജയ് ശുക്ല പരാതിയുമായി ആല്‍വാര്‍ ജില്ലഉപഭോക്തൃ തര്‍ക്കപരിഹാര സമിതിയെ സമീപിക്കുന്നത്. 25,000 രൂപ നഷ്ടപരിഹാരമായും 5000 രൂപ വീതം ഇവര്‍ നേരിട്ട മാനസിക ക്ലേശത്തിനും അതിന് പുറമേ വ്യവഹാര ചെലവും ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു തര്‍ക്കപരിഹാര സമിതിയുടെ ഉത്തരവ്. മാത്രമല്ല ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കുള്ള ടാക്സി യാത്രയുടെ ചെലവും ബോട്ടിന് വാടകയിനത്തില്‍ നല്കിയ 10,000 രൂപയും റെയില്‍വേ നല്‍കണമെന്നും കമ്മീഷന് ഉത്തരവിട്ടു. ജില്ലാ സമിതിയുടെ ഉത്തരവ് സംസ്ഥാന സമിതിയും പിന്നാലെ ദേശീയ കമ്മീഷനും ശരിവച്ചു.
ഇതിനെ ചോദ്യം ചെയ്താണ് റെയില്‍വേ സുപ്രീം കോടതിയില്‍ എത്തയിതും തിരിച്ചടി നേരിട്ടതും. ട്രെയിന്‍ വൈകി ഓടുന്നത് റെയില്‍വേയുടെ സേവനത്തില്‍ ഉണ്ടാകുന്ന വീഴ്ച അല്ലെന്നായിരുന്നു സുപ്രീംകോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദം.
സ്വകാര്യ ഗതാഗത മേഖലയില്‍ ഉള്‍പ്പടെ ഉത്തരവാദിത്തവും മത്സരവുമുള്ള ഇക്കാലത്ത് പൊതുഗതാഗത മേഖല കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി രാജ്യത്ത് ഒരു യാത്രക്കാരനും റെയില്‍വേ ഉള്‍പ്പടെ അധികൃതരുടെയും ഭരണകൂടത്തിന്റെയും കാരുണ്യത്തിന് വേണ്ടി കാത്തുനില്‍ക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതെന്നും വ്യക്തമാക്കി.
Discussion about this post