കണ്ണൂർ: സർവകലാശാലയിലെ വിവാദ സിലബസ് മരവിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ. സിലബസിൽ കാവിവൽക്കരണവും ഹിന്ദുത്വവത്കരണവും ഇല്ല . സവർക്കറുടെയും ഗോൾവാൾക്കറുടെയും രചനകൾ ഉൾപ്പെടുത്തിയതിൽ അപാകതയില്ല. ഒരു വിഷയത്തെക്കുറിച്ച് പഠിക്കാൻ അതുമായി ബന്ധപ്പെട്ടവരുടെ രചനകൾ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോരായ്മകൾ രണ്ടംഗ സ്വതന്ത്രവിദഗ്ധ സമിതി അന്വേഷിക്കും. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ലഭിച്ചശേഷം സിലബസ് മാറ്റണോ എന്നു തീരുമാനിക്കും. ഇതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് റിപ്പോർട്ട് സമർപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാലയിലെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ സിലബസാണ് വിവാദമായത്. സർവകലാശാലയുടെ കീഴിൽ ബ്രണ്ണൻ കോളജിൽ പൊളിറ്റിക്കൽ സയൻസ് വകുപ്പിനു കീഴിൽ മാത്രമാണ് എംഎ ‘ഗവേണൻസ് ആൻഡ് പൊളിറ്റിക്സ്’ കോഴ്സ് പഠിപ്പിക്കുന്നത്. കഴിഞ്ഞവർഷം നവംബറിൽ തുടങ്ങിയ കോഴ്സിന്റെ മൂന്നാം സെമസ്റ്റർ സിലബസിലാണു വിവാദങ്ങൾക്കിടയാക്കിയ മാറ്റം നടന്നത്.
‘തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്’ എന്ന പേപ്പറിൽ വി.ഡി.സവർക്കർ, എം.എസ്.ഗോൾവാൾക്കർ, ദീൻ ദയാൽ ഉപാധ്യായ എന്നിവരുടെ രചനകളും കാഴ്ചപ്പാടുകളും ഉൾപ്പെടുത്തിയതിനെ ചൊല്ലിയാണു വിവാദം. ഇതേ പേപ്പറിൽ രവീന്ദ്രനാഥ ടഗോർ, അരബിന്ദോ, മഹാത്മാഗാന്ധി, നെഹ്റു, അംബേദ്കർ എന്നിവർ ദേശീയതയെ കുറിച്ചു പറയുന്ന ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സമകാലിക പൊളിറ്റിക്കൽ തിയറി എന്ന ഭാഗത്തിനു പകരം ഇന്ത്യൻ രാഷ്ട്രീയത്തിലെ സംവാദങ്ങൾ എന്ന ഭാഗം സിലബസിൽ ഉൾപ്പെടുത്തണമെന്ന 4 അംഗ വിദഗ്ധസമിതിയുടെ നിർദേശം അംഗീകരിച്ചാണു കഴിഞ്ഞമാസം 17ന് വിസി സിലബസ് പരിഷ്കരിച്ച് ഉത്തരവിറക്കിയത്. സമകാലിക പൊളിറ്റിക്കൽ തിയറി 3 സെമസ്റ്ററുകളിലായി 3 പേപ്പറുകളിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.
എംജി സർവകലാശാലയിലെ അസോ. പ്രഫസർ ഡോ. ബിജു ലക്ഷ്മണൻ, പയ്യന്നൂർ കോളജിലെ അസി. പ്രഫസർ ഡോ. സുധീഷ്, മഹാരാജാസ് കോളജിലെ അസി. പ്രഫസർ ഡോ. ജോബി വർഗീസ്, ബ്രണ്ണൻ കോളജിലെ അസി.പ്രഫസർ ഡോ. പി.ആർ.ബിജു എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണു പരിഷ്കരണ നിർദേശം നൽകിയത്. ബോർഡ് ഓഫ് സ്റ്റഡീസ് നിലവിലില്ലാത്തതു കൊണ്ടു വിദഗ്ധ സമിതി രൂപീകരിച്ചുവെന്നാണു സർവകലാശാലയുടെ വിശദീകരണം.
വിവാദമായതിന് പിന്നാലെ സർവകലാശാല സിലബസിൽ ആർ.എസ്.എസ്. നേതാവ് ഗോൾവാൾക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചിരുന്നു. വിവാദ സിലബസിനെതിരേ സർവകലാശാലയിൽ ഉപരോധസമരം നടത്തിയ കെ.എസ്.യു പ്രവർത്തകരെയാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വാക്കാൽ ഇക്കാര്യം അറിയിച്ചത്.
Discussion about this post