കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി. ബിഷപ്പ് പറഞ്ഞത് യാഥാര്‍ത്ഥ്യമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
”പാലാ ബിഷപ്പ് എന്ത് പറഞ്ഞുവെന്നത് പ്രസക്തമാണ്. അദ്ദേഹം പറഞ്ഞതിനെ കേരളം ചര്‍ച്ച ചെയ്യണം. നാര്‍ക്കോട്ടിക് ജിഹാദ് സാധൂകരിക്കുന്നതിനുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ലോകം മുഴുവന്‍ നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വ്യക്തമായതാണ്. അതിനെ ഒറ്റതിരിഞ്ഞ് കാണുന്നത് എന്തിനാണ്. ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാന്‍ നോക്കിയാല്‍ സമ്മതിക്കില്ല. ഈരാട്ടുപേട്ടയിലെ ഗുണ്ടാ സംഘങ്ങള്‍ക്ക് ബി ജെ പി കീഴടങ്ങില്ല. മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും വിഷയത്തില്‍ രണ്ട് അഭിപ്രായമാണ്”-അദ്ദേഹം പറഞ്ഞു.
ബിഷപ്പിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് കരുതുന്നില്ലെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയും വ്യക്തമാക്കിയിരുന്നു. ”സംസ്ഥാനത്തെ ക്രിസ്ത്യന്‍ സമുദായത്തിന് മുന്‍പ് തന്നെ അതൃപ്തിയുണ്ട്. സഭാ നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ നിന്നും ഇത് മനസിലായിട്ടുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കേരളത്തില്‍ വിവേചനപരമായ നിലപാടുകളുണ്ടാകുന്നുണ്ട്. കഴിഞ്ഞ എട്ട്, ഒന്‍പത് വര്‍ഷങ്ങളായി സാമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ട നിലയിലാണ് കേരളത്തില്‍ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്”- ശ്രീധരന്‍ പിള്ള പറഞ്ഞു.
Discussion about this post