ജനീവ: പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകൾ നിർവീര്യമാക്കണമെന്നും മേഖലയിലെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഭൂമി കൈയ്യേറ്റം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പാക് അധീന കശ്മീരിലെയും ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെയും പൊതുപ്രവർത്തകർ ജനീവയിലെ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. യു എൻ എച്ച് സിയുടെ 48ആം സമ്മേളനത്തിനോട് അനുബന്ധിച്ചായിരുന്നു പ്രകടനം.
തങ്ങൾ പാക് ഫാസിസത്തിന്റെയും പാക് ഭീകരതയുടെയും ഇരകളാണെന്ന് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയ സർദാർ ഷൗക്കത്ത് അലി കശ്മീരി അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ സംസ്കാരം നശിപ്പിക്കപ്പെടുകയാണ്. തങ്ങളുടെ ഗ്രാമങ്ങളും ജനതയും ഭീതിയിലാണ്. മനുഷ്യാവകാശത്തിനായി ശബ്ദമുയർത്തുന്നവർ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാക് അധീന കശ്മീരിലെയും ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെയും മാത്രമല്ല ബലൂചിസ്ഥാനിലെയും സിന്ധിലെയും ജനങ്ങളും സമാനമായ രീതിയിൽ വംശഹത്യ നേരിടുകയാണ്. തങ്ങൾക്ക് ഭയമില്ല. തങ്ങൾ ന്യായമായ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി പോരാടുകയാണെന്നും ഷൗക്കത്ത് വ്യക്തമാക്കി.
Discussion about this post