ശ്രീകാകുളം (ആന്ധ്രാപ്രദേശ്): ഗുലാബ് ചുഴലിക്കാറ്റിൽ കടലിൽ പെട്ടുപോയ ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്നുള്ള രണ്ട് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ സുരക്ഷിതരായി കരയിലെത്തി. ഞായറാഴ്ച വൈകുന്നേരം 5.00 ഓടെ ഒഡീഷയിൽ നിന്ന് കടൽ വഴി ആന്ധ്രയിലേക്ക് ബോട്ട് പോകുമ്പോഴായിരുന്നു സംഭവം.
ഒഡീഷയിൽ നിന്ന് ആറ് മത്സ്യത്തൊഴിലാളികളുടെ ഒരു സംഘം കടൽ മാർഗ്ഗത്തിൽ വജ്രപു കോട്ടൂർ മണ്ഡലത്തിലെ എം.എൻ പേട്ട ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. അവർ വൈകുന്നേരത്തോടെ മന്ദസ മണ്ഡലത്തിലെ ഗെദ്ദുരു ഗ്രാമത്തിലെത്തി. വൈകുന്നേരം 5.00 ഓടെ കടൽ പ്രക്ഷുബ്ധമാകുകയായിരുന്നു. ഇതോടെ ബോട്ട് മറിഞ്ഞ് അഞ്ചുപേർ ബംഗാൾ ഉൾക്കടലിൽ വീഴുകയായിരുന്നു.
സംസ്ഥാന സർക്കാർ ഇക്കാര്യം നാവികസേനയെ അറിയിച്ചിട്ടുണ്ടെന്നും അവർ തിരച്ചിൽ ആരംഭിച്ചതായും മന്ത്രി സീദിരി അപ്പലരാജു പറഞ്ഞു. ഒഡീഷയിലും ആന്ധ്രയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഞായറാഴ്ച മുന്നറിയിപ്പ് നൽകി.
Discussion about this post