ഡൽഹി: 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡൽഹിയിൽ നടന്ന കലാപം ഗൂഢാലോചനയുടെ ഫലമെന്ന് ഡൽഹി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥൻ രത്തൻ ലാലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ട് ജസ്റ്റിസ് സുബ്രമണ്യം പ്രസാദാണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.
കലാപം പെട്ടെന്നുണ്ടായതാണെന്ന് പറയാൻ കഴിയില്ല. അതിന് പിന്നിൽ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ ക്രമസമാധാന നില അട്ടിമറിക്കപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
സർക്കാരിന്റെ പ്രവർത്തനത്തെ തകിടം മറിക്കാൻ നടന്ന ആസൂത്രിതമായ നീക്കത്തിന്റെ ഫലമായിരുന്നു കലാപമെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും അനുമാനിക്കാമെന്ന് ജസ്റ്റിസ് പ്രസാദ് നിരീക്ഷിച്ചു. കലാപം നടന്ന ഇടങ്ങളിലൊക്കെ കൃത്യമായി സിസിടിവി കാമറകൾ വിച്ഛേദിക്കപ്പെട്ടു. ഈ സമയങ്ങളിൽ കലാപകാരികൾ ആയുധങ്ങളുമായി നഗരത്തിൽ തേർവാഴ്ച നടത്തിയതായും കോടതി ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ 2020 ഫെബ്രുവരി 23ന് ആരംഭിച്ച കലാപത്തിൽ 53 പേരാണ് കൊല്ലപ്പെട്ടത്. ഇരുന്നൂറിലധികം പേർക്ക് ജീവൻ നഷ്ടമായി. 111 എഫ് ഐ ആറുകളിലായി 650 പ്രതികളുടെ പട്ടികയാണ് ഡൽഹി പൊലീസ് തയ്യാറാക്കിയത്.
ഷർജീൽ ഇമാം, ഉമർ ഖാലിദ്, ഖാലിദ് സൈഫി, മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാൻ, മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ, ആർജെഡി യുവനേതാവ് മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, സഫൂറ സർഗാർ, നടാഷ നർവാൾ, ദേവാംഗന കലിത തുടങ്ങിയവർ പ്രതികളുടെ കൂട്ടത്തിലുണ്ട്.
Discussion about this post