മഞ്ചേരി: പി.വി.അന്‍വര്‍ എംഎൽഎ 50 ലക്ഷം രൂപ കൈക്കലാക്കി പ്രവാസിയെ വഞ്ചിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. കർണാടകയിലെ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട് അൻവറിന് എതിരായ കേസിൽ പാട്ടക്കരാർ വ്യവസ്ഥകൾ വ്യക്തമാക്കാത്തത് പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോടതിയിൽ സമർപ്പിച്ചത്. കരാർ സംബന്ധിച്ച സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി പി.വിക്രമൻ സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ബൽത്തങ്ങാടി താലൂക്ക് കരായ വില്ലേജിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്തു മലപ്പുറം പട്ടർക്കടവ് നടുത്തൊടി സലീമിൽനിന്ന് 50 ലക്ഷം രൂപ അൻവർ വാങ്ങിയെന്നാണ് കേസ്. അൻവറിന് ക്രഷർ വിൽപന നടത്തിയ കാസർകോട് സ്വദേശി കെ.ഇബ്രാഹിമിൽനിന്നു ഡിവൈഎസ്പി കഴിഞ്ഞ 15നു മൊഴിയെടുത്തിരുന്നു. ക്രഷർ സർക്കാരിൽനിന്നു പാട്ടത്തിനു ലഭിച്ച രണ്ടര ഏക്കറിലാണെന്നും പാട്ടക്കരാർ മാത്രമാണ് അൻവറിന് നൽകിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി. ക്രഷറും 26 ഏക്കറും സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയത്തിന് അവകാശമുണ്ടെന്നും പറഞ്ഞാണ് പണം വാങ്ങിയെന്നാണ് സലീമിന്റെ പരാതി.
കരാറിൽ ക്രഷർ സ്വന്തം ഉടമസ്ഥതയിൽ ആണെന്ന് പറയുന്നതും പാട്ടഭൂമിയിലാണെന്ന കാര്യം വ്യക്തമാക്കാത്തതും പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മംഗലപുരത്തു പോയി കൂടുതൽ അന്വേഷണം നടത്തുമെന്നും രേഖകൾ പരിശോധിച്ചും അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും.
Discussion about this post