വാഷിംഗ്ടൺ: പൻഡോറ പേപ്പേഴ്സ് പുറത്തുവിട്ട അനധികൃത സമ്പാദ്യമുള്ള ലോകത്തെ പ്രമുഖരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ മേൽനോട്ടത്തിലുള്ള സംഘമായിരിക്കും അനേഷണം തുടങ്ങുന്നത്. ഇവർക്ക് പുറമെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), റിസർവ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ഈ സംഘത്തിൽ അംഗങ്ങളാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും നീരവ് മോദിയും ഉൾപ്പെടെയുള്ളവരാണ് പട്ടികയിലുള്ളത്.
ഇന്ത്യയിൽനിന്നു മാത്രം 300ലധികം പ്രമുഖരുടെ രഹസ്യ സമ്പത്തുകളുടെ വിവരങ്ങളാണ് പൻഡോറ പേപ്പേഴ്സ് പുറത്തുവിട്ടത്. പാകിസ്ഥാനിൽനിന്ന് 700 ലേറെ പേരാണ് ലിസ്റ്റിലുള്ളത്. പാക് പ്രധാനമന്ത്രിക്ക് നേരിട്ട് ബന്ധമുള്ളവരാണ് അതിൽ ഏഴു പേരെന്നും പറയുന്നു.
117 രാജ്യങ്ങളിലെ 150 മാദ്ധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള 600 പത്രപ്രവർത്തകരെ ഉൾപ്പെടുത്തി ഇന്റർനാഷണൽ കൺസോർഷ്യം ഒഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ഐ.സി.ഐ.ജെ) നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. ലോകനേതാക്കൾ, സെലിബ്രിറ്റികൾ, കായികതാരങ്ങൾ, രാഷ്ട്രീയക്കാർ തുടങ്ങിയവർ നികുതിവെട്ടിച്ചും മറ്റും നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട രേഖകളാണിവ. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ നിക്ഷേപങ്ങളെക്കുറിച്ച് വിവരങ്ങളുണ്ട്.
ലിസ്റ്റിലുള്ള ഇന്ത്യക്കാർ
സച്ചിൻ ടെൻഡുൽക്കറുടെ ഭാര്യ അഞ്ജലി, ഭാര്യാമാതാവ് ആനന്ദ് മെഹ്ത, അനിൽ അംബാനി, സാമ്പത്തിക തട്ടിപ്പുകേസ് പ്രതി നീരവ് മോദി, സഹോദരി പൂർവി മോദി, കിരൺ മസുന്ദർ ഷാ, ബോളിവുഡ് നടൻ ജാക്കി ഷ്രോഫ് തുടങ്ങിയവരാണ് ഇന്ത്യൻ പട്ടികയിലുള്ളത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, പോപ്പ് ഗായിക ഷക്കീറ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, സൂപ്പർ മോഡൽ ക്ലൗഡിയ ഷിഫർ എന്നിവരുടെ പേരും പട്ടികയിലുണ്ട്. nജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന് ബ്രിട്ടനിലും അമേരിക്കയിലുമായി 7 കോടി പൗണ്ട് (703 കോടി രൂപ) രഹസ്യസമ്പത്തുള്ളതും അസർബൈജാൻ ഭരിക്കുന്ന അലിയെവ് കുടുംബം രഹസ്യസമ്പാദ്യം ഒളിപ്പിക്കാൻ വിദേശത്ത് ശൃംഖല കെട്ടിപ്പടുത്തതും രേഖകളിലുണ്ട്. പുടിന് മൊണാകോയിൽ രഹസ്യസമ്പാദ്യമുണ്ടെന്നും ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ലണ്ടനിൽ 64.5 ലക്ഷം പൗണ്ടിന്റെ വീടു വാങ്ങിയപ്പോൾ 3 ലക്ഷം പൗണ്ടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
മറ്റ് രാജ്യങ്ങളിലുള്ള ബാങ്കുകളുടെ അക്കൗണ്ടുകൾ (ഓഫ്‌ഷോർ അക്കൗണ്ട്) വഴിയാണ് നികുതി നിയമങ്ങൾ മറികടക്കാൻ ഇവർ ശ്രമം നടത്തിയിട്ടുള്ളതെന്നാണ് വിവരം. പലരാജ്യങ്ങളിലും ഇതിന് നിയമപരിരക്ഷയുള്ളതിനാൽ ഇവർ കുറ്റക്കാരാണെന്ന ആരോപണമുയരില്ലെന്നാണ് റിപ്പോർട്ട്. സച്ചിന്റെ നിക്ഷേപങ്ങൾ നിയമപരമാണെന്നും, അധികൃതർക്ക് രേഖകൾ നൽകിയിട്ടുണ്ടെന്നും സച്ചിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post