ഡൽഹി: ലോകനേതാക്കന്മാർ അടക്കമുള്ളവരുടെ രഹസ്യ വിദേശ നിക്ഷേപങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയ ‘പാൻഡൊറ രേഖകളി’ലെ കൂടുതൽ ഇന്ത്യക്കാരുടെ പേരുകൾ പുറത്ത്. മിലിട്ടറി ഇന്റലിജൻസ് വിഭാഗം മുൻ മേധാവി ലഫ്. ജനറൽ രാകേഷ് കുമാർ ലൂംബ, റാഡികോ ഖെയ്‍താൻ കമ്പനിയുടമകളായ ലളിത് ഖെയ്‍താൻ, അഭിഷേക് ഖെയ്‍താൻ, ഡൽഹിയിലെ സീതാറാം ഭാർത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ചിന്റെ (എസ്.ബി.ഐ.എസ്.ആർ.) ഉടമകളായ ഭാർത്യ കുടുംബം തുടങ്ങിയവരുടെ പേരുകളാണ് ചൊവ്വാഴ്ച പുറത്തുവന്നത്.
മകൻ രാഹുൽ ലൂംബയുമായി ചേർന്ന് 2016 ഡിസംബറിലാണ് രാകേഷ് കുമാർ ലൂംബ സെയ്‌ഷെൽസിൽ റാറിന്റ് പാർട്‌ണേഴ്‌സ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത്. ഡൽഹി വസന്ത് വിഹാറിലെ അനന്ത് ഗ്യാൻശ്യാമായിരുന്നു കമ്പനിയുടെ മൂന്നാമത്തെ പങ്കാളി. കമ്പനിയുടെ ഫസ്റ്റ് ഡയറക്ടർമാരും ബെനഫിഷ്യറി ഓണേഴ്‌സുമെന്നാണ് മൂന്നുപേരെയും വിശേഷിപ്പിച്ചിരിക്കുന്നത്. 34 ശതമാനം ഓഹരികൾ ഗ്യാൻശ്യാമിന്റെയും 33 ശതമാനം വീതം ഓഹരികൾ രാകേഷ് കുമാറിന്റെയും രാഹുലിന്റെയും പേരിലാണ്.
സെയ്‌ഷെൽസിലെ മാഹി ആസ്ഥാനമായിപ്രവർത്തിക്കുന്ന ആബോൽ എന്ന സേവനദാതാവുവഴി മൗറീഷ്യസിലെ എ.ബി.സി. ബാങ്കിങ് കോർപ്പറേഷനുമായാണ് കമ്പനിയുടെ അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നത്. കമ്പനിക്ക് ഭാവിയിൽ ലഭിക്കാവുന്ന വാർഷിക വിറ്റുവരവായ 10 ലക്ഷം ഡോളർ നിക്ഷേപിക്കാനായിരുന്നു ഈ അക്കൗണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Discussion about this post