ചെന്നൈ: മുത്തച്ഛൻ വാങ്ങിവെച്ച മദ്യം ശീതളപാനീയമെന്നു കരുതി കുടിച്ച നാലുവയസ്സുകാരൻ മരണത്തിനു കീഴടങ്ങി. കൊച്ചുമകൻ ഗുരുതരാവസ്ഥയിലായതറിഞ്ഞ മുത്തച്ഛനും ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. വെല്ലൂർ ജില്ലയിലെ കാട്പാടിക്കടുത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. തിരുവലം അണ്ണാനഗർ സ്വദേശി ചിന്നസാമി (62), മകളുടെ മകൻ രുദ്രേഷ് (4) എന്നിവരാണ് മരിച്ചത്.
കൂലിപ്പണിക്കാരനായ ചിന്നസാമി വൈകീട്ട് മദ്യപിക്കുമായിരുന്നു. മദ്യപിച്ചശേഷം ചിന്നസാമി അടുത്ത മുറിയിലിരുന്ന് ടി.വി. കണ്ടു. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. ഈ സമയത്താണ് ശീതളപാനീയമാണെന്നു കരുതി രുദ്രേഷ് മുത്തച്ഛൻ കാണാതെ മദ്യം കുടിച്ചത്.
മദ്യം കഴിച്ചതോടെ ശ്വാസം മുട്ടിയ കുട്ടി കുഴഞ്ഞു വീണു. ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട് കുട്ടി ശബ്ദമുണ്ടാക്കുന്നത് കേട്ടെത്തിയ ചിന്നസാമിയാണ് മകളെയും നാട്ടുകാരെയും വിവരമറിയിച്ചത്. മദ്യം കഴിച്ചതാണ് കാരണമെന്നറിഞ്ഞതോടെ പ്രദേശവാസികൾ ചിന്നസാമിയെ കുറ്റപ്പെടുത്തി. ഇതോടെ ഹൃദ്രോഗിയായ ചിന്നസാമി കുഴഞ്ഞു വീഴുകയായിരുന്നു.
ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചിന്നസാമിയെ രക്ഷിക്കാനായില്ല. രുദ്രേഷിനെ വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Discussion about this post