കണ്ണൂർ: രാഷ്ട്രപതിയുടെ വെബ്‌സൈറ്റിൽ കയറി വ്യാജ ഉത്തരവിറക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്ത ഇയാളെ നെഞ്ചുവേദനയെ തുടർന്ന് ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ബി.ടി. റിട്ട. ഉദ്യോഗസ്ഥൻ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പി.പി.എം. അഷറഫാണ് (71) അറസ്റ്റിലായത്. രണ്ടാം പ്രതി അഷറഫിന്റെ സഹോദരൻ പയ്യാമ്പലം റാഹത്ത് മൻസിലിൽ പി.പി.എം. ഉമ്മർകുട്ടി ഒളിവിലാണ്.
കണ്ണൂർ ഫോർട്ട് റോഡിൽ പി.പി.എം. ഉമ്മർകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിർമാണച്ചട്ടങ്ങൾ ലംഘിച്ചുള്ളതാണെന്നും പൊളിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടപടി ചട്ടവിരുദ്ധമാണെന്നും കോർപ്പറേഷന് ഇത്തരം നോട്ടീസ് നൽകാൻ അധികാരമില്ലെന്നും നിർദേശിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഉമ്മർകുട്ടി മുനിസിപ്പൽ സെക്രട്ടറിക്ക് നൽകി. രാഷ്ട്രപതിയുടെ ‘ഉത്തരവ്’ വായിച്ച് അമ്പരന്ന സെക്രട്ടറി കാര്യം പോലീസിൽ അറിയിച്ചു. ഉമ്മർകുട്ടി നേരത്തെ ഈ ഉത്തരവിന്റെ പകർപ്പ് അഡീഷണൻ ചീഫ് സെക്രട്ടറി, ഗവ. സെക്രട്ടറി, കളക്ടർ എന്നിവർക്കും അയച്ചിരുന്നു.‘പ്രസിഡൻഷ്യൻ ഡിക്രി’ എന്ന പേരിൽ വളരെ വിശദമായി രാഷ്ട്രപതി നൽകിയ ഉത്തരവിൽ മന്ത്രിസഭയുടെ അധികാരമില്ലാതെ പാസാക്കിയ മുനിസിപ്പൽ ചട്ടങ്ങൾ നിയമവിരുദ്ധമാണെന്നും അത് നിലനിൽക്കില്ലെന്നും പറയുന്നു. രാഷ്ട്രപതിയുടെ ഉത്തരവിൽ സംശയം തോന്നിയതിനെ തുടർന്ന്, ഉമ്മർകുട്ടിയുടെ സഹോദരൻ അഷറഫിനെ എ.സി.പി. പി.പി. സദാനന്ദൻ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
അഷറഫ് നടത്തിയ തട്ടിപ്പ് ഇങ്ങനെ: പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള രാഷ്ട്രപതിയടെ സിറ്റിസൺ പോർട്ടലിൽ കയറി പരാതി നൽകിയ അഷറഫ് അതിൽ രാഷ്ട്രപതിയുടെതെന്ന മട്ടിൽ വ്യാജ മറുപടിയും സ്‌കാൻ ചെയ്ത് കയറ്റി. ഇതോടെ വെബ്‌സൈറ്റ് പരിശോധിക്കുന്ന ആർക്കും ഈ മറുപടിയും കാണാൻ പറ്റും. ഇതിന്റെ പകർപ്പെടുത്ത് നൽകിയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. താൻ ഭരണഘടനാ വിദഗ്ധനും ഓൾ ഇന്ത്യ സിറ്റിസൺ ഫോറം പ്രസിഡന്റുമാണെന്നാണ് അഷറഫ് പോലീസിനോട് പറഞ്ഞത്. കൂടുതൽ അന്വേഷണത്തിലാണ് ഇദ്ദേഹം റിട്ട. ബാങ്ക് ജീവനക്കാരനാണെന്നറിയുന്നത്. ഉമ്മർകുട്ടിയെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.
Discussion about this post