മുംബൈ: മുംബൈ ആഡംബര കപ്പല്‍ ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഡ്രൈവര്‍ രാജേഷ് മിശ്രയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെ പ്രതികളായ കേസിൽ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് എൻസിബി. ചലച്ചിത്ര നിര്‍മ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ റെയ്‌ഡിന് പിറകെയാണ് എന്‍സിബിയുടെ ഈ നീക്കം.
ഷാരൂഖിന്റെ ഡ്രൈവര്‍ രാജേഷ് മിശ്രയുടെ ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ആര്യനും മറ്റ് അറസ്‌റ്റിലായവരും ഒരു ബെന്‍സ് കാറിലാണ് പാര്‍ട്ടി നടക്കുന്നയിടത്തേക്ക് പുറപ്പെട്ടത് എന്നാണ് വിവരം. ഇക്കാര്യങ്ങളിലാണ് ഇന്നത്തെ ചോദ്യം ചെയ്യലെന്നാണ് സൂചന.
മുംബൈയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കേസിലെ പ്രതികളായ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, പ്രതീക് ഗബ എന്നിവരുള്‍പ്പടെയുളളവര്‍ക്ക് വെളളിയാഴ്‌ച ജാമ്യം നിഷേധിച്ചിരുന്നു.തുടര്‍ന്ന് ഇവരെ ആര്‍തര്‍ റോഡ് ജയിലിലേക്കയച്ചു. നടി മൂണ്‍മുന്‍ ധമേച്ച ഉള്‍പ്പടെ വനിതകളെ ബയ്‌കുളള വനിതാ ജയിലിലേക്ക് അയച്ചു. പ്രതികളെല്ലാം ജയിലില്‍ രണ്ടാഴ്‌ച പ്രത്യേക ക്വാറന്റൈനിലായിരിക്കും.
ലഹരി പാര്‍ട്ടി നടക്കുന്നു എന്ന സൂചനയെ തുടര്‍ന്നാണ് ഗോവ ആസ്ഥാനമായുളള കോര്‍ഡീലിയ ക്രൂയിസ് കപ്പലില്‍ എന്‍സിബി സംഘം കഴിഞ്ഞ ശനിയാഴ്‌ച റെയ്ഡ് നടത്തിയത്. തുടര്‍ന്ന് ആര്യന്‍ ഉള്‍പ്പടെ 18 പേരാണ് പിടിയിലായത്. കേസില്‍ ആര്യനാണ് ഒന്നാം പ്രതി.
Discussion about this post