കൊച്ചി: ഒക്ടോബര്‍ 5 ന് ലണ്ടനില്‍ നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനത്തില്‍ ജനിച്ചു സൂപ്പർ ഹീറോയായി മാറിയ ആണ്‍കുട്ടിക്കു അടിയന്തിരമായി പാസ്പോര്‍ട്ട് അനുവദിച്ച് കേന്ദ്ര സർക്കാർ. ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞു ഷോണിനും കുടുംബത്തിനും ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നതിനായി ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് പാസ്പോര്‍ട്ട് അനുവദിച്ചത്.
അസിസ്റ്റന്റ് കോണ്‍സുല്‍ ഓഫിസര്‍ ഇന്ദ്രജിത്കുമാര്‍ മാതാപിതാക്കളായ ഐപ്പ് ചെറിയാനും സിമി മറിയാമ്മ ഫിലിപ്പിനും ഷോണിന്റെ പുതിയ പാസ്പോര്‍ട്ട് കൈമാറി. ഒപ്പം ജനറല്‍ കോണ്‍സുലേറ്റിന്റെ സന്തോഷ സൂചകമായി ബൊക്കെയും മംഗളപത്രവും സമ്മാനിച്ചു. ഡോക്ടര്‍മാര്‍ അനുവദിച്ചാലുടന്‍ ഷോണും കുടുംബവും കേരളത്തിലേയ്ക്കു പറക്കും.
ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കുള്ള പറക്കലിനിടെയാണ് ഏഴു മാസം ഗര്‍ഭിണിയായ പത്തനംതിട്ട സദേശിനി സിമിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ഫ്ളൈറ്റിലുണ്ടായിരുന്ന രണ്ടു മലയാളി ഡോക്ടര്‍മാരുടെയും നാലു നഴ്സുമാരുടെയും സഹായത്തോടെ ഫ്ളൈറ്റിലെ ബിസിനസ് ക്ളാസ് ഏരിയയില്‍ ലേബര്‍ റൂം സജ്ജമാക്കി വിമാനാധികൃതര്‍ പ്രസവരക്ഷ ഒരുക്കുകയായിരുന്നു.
അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും കുട്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നതിനാല്‍ 210 യാത്രക്കാരുള്ള വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കുകയും അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേയ്ക്കു മാറ്റുകയുമായിരുന്നു.
Discussion about this post