കൊല്ലം: ജമ്മുകശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതിക ശരീരം സംസ്കരിച്ചു. ധീരസൈനികനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് തടിച്ചുകൂടിയത് . ‘വൈശാഖം’ എന്ന് പേരിട്ടിരിക്കുന്ന വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്. പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരം.
ഒരു കുടുംബത്തിന്റെ അത്താണി ആയിരുന്നു വൈശാഖ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വൈശാഖ് അഭിമാനമാണെന്ന് അമ്മാവന്‍ പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു വൈശാഖ്. കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയങ്കരൻ. വൈശാഖിനു സല്യൂട്ട് നൽകുകയാണ് ഇവരെല്ലാം.
ആറ് മാസം മുന്‍പാണ് സ്വപ്‌ന ഭവനം വൈശാഖ് നിര്‍മ്മിക്കുന്നത്. അവസാനമായി വീട്ടിലെത്തിയത് ഓണത്തിനായിരുന്നു. എന്നാൽ, അന്ന് യാത്ര പറഞ്ഞ് പോകുമ്പോൾ അത് അവസാനത്തെ യാത്ര പറച്ചിൽ ആകുമെന്ന് ആരും കരുതിയില്ല. 2017ല്‍ സൈന്യത്തില്‍ ചേരുമ്പോള്‍ വൈശാഖിന് 20 വയസ് മാത്രമായിരുന്നു പ്രായം. വൈശാഖിന്റെ വേര്‍പാടില്‍ വിതുമ്പുകയാണ് ജന്മനാട്. രാജ്യത്തിന് വേണ്ടി 24-ാം വയസില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്.
കഴിഞ്ഞദിവസമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് കൊല്ലപ്പെട്ടത് . മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളണമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post