അഹമ്മദാബാദ്: വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ വൃക്ക നീക്കം ചെയ്തു. ബാലസിനോര്‍ ടൗണിലെ കെഎംജി ജനറല്‍ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ശസ്ത്രക്രിയയ്ക്ക് നാല് മാസങ്ങള്‍ക്ക് ശേഷം മരണപ്പെടുകയും ചെയ്തു. സംഭവത്തില്‍ ബന്ധുവിന് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗുജറാത്ത് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്. സംഭവം ഉണ്ടായ 2012 മുതല്‍ 7.5% പലിശ സഹിതം നഷ്ടപരിഹാരം നല്‍കാനാണ് ആശുപത്രിയോട് കോടതി ആവശ്യപ്പെട്ടത്.
ഗുജറാത്തിലെ ഖേഡ ജില്ലയിലെ വാന്‍ഗ്രോളി ഗ്രാമത്തിലെ ദേവേന്ദ്രഭായ് റാവലിനാണ് ഈ ദുര്‍വിധിയുണ്ടായത്. കടുത്ത നടുവേദനയ്ക്കും മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ടും കാരണമാണ് ഇയാള്‍ ബാലസിനോര്‍ ടൗണിലെ കെഎംജി ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ശിവുഭായ് പട്ടേലിനെ കാണാന്‍ പോയത്. 2011 മേയില്‍ നടത്തിയ പരിശോധനയില്‍ ദേവേന്ദ്രഭായ് റാവലിന്റെ ഇടത് വൃക്കയില്‍ 14 എംഎം കല്ല് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2011 സെപ്തംബര്‍ മൂന്നിനാണ് ശസ്ത്രക്രിയ തീരുമാനിച്ചത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കല്ലിന് പകരം വൃക്ക നീക്കം ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷവും ദേവേന്ദ്രഭായ് റാവലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും അഹമ്മദാബാദിലെ ഒരു ആശുപത്രിയില്‍ വച്ച് മരണപ്പെടുകയുമായിരുന്നു.
ഇതേതുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യ മിനാബെന്‍ നാദിയാഡിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. കല്ല് നീക്കം ചെയ്യുന്നതിന് മാത്രം സമ്മതം വാങ്ങിയ ശേഷം വൃക്ക നീക്കം ചെയ്തത് തെറ്റാണെന്ന് കോടതി നിരീക്ഷിക്കുകയും, വലിയ തുക പിഴയായി ചുമത്തുകയുമായിരുന്നു.
Discussion about this post