ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഇവിടേക്കുള്ള മൂന്ന് പാതകളിലും മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി.
ചൊവ്വാഴ്ച 18 പേര്‍കൂടി മരിച്ചതോടെയാണ് ആകെ മരണം 23 ആയത്. മേഘവിസ്ഫോടനവും ഉരുള്‍പൊട്ടലുമാണ് ആള്‍നാശത്തിന് ഇടയാക്കിയത്. നിരവധി പേര് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടതായി സംശയിക്കുന്നതായി മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ഡെറാഡൂണില്‍ പറഞ്ഞു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ സംസ്ഥാനത്തെത്തും. ഇതില്‍ രണ്ടെണ്ണം നൈനിറ്റാളിലേക്ക് അയക്കും. കനത്ത മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് നൈനിറ്റാളിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദ്യുതി, ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങളെ സാരമായി ബാധിച്ചു. നൈനിറ്റാളില്‍ 90 മില്ലി ലിറ്ററും അല്‍മോറയില്‍ 216 മില്ലി ലിറ്ററും മഴ പെയ്തു. ചാര്‍ധാം തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്തിയവര്‍ പലയിടത്തായി കുടുങ്ങി കിടക്കുകയാണ്.
100 പേര് ഗുജറാത്തില്‍നിന്നെത്തി ഇവിടെ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ബന്ധപ്പെട്ടിരുന്നു. കൃഷി മേഖലയിലേതടക്കം നഷ്ടം തിട്ടപ്പെടുത്തിത്തുടങ്ങി. അടിയന്തരസഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ചു. ആളുകള്‍ ആശങ്കപ്പെടേണ്ടെന്നും രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ നടക്കുന്നതായും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു.
Discussion about this post