കോഴിക്കോട്: നിലമ്പൂർ എം എല്‍ എ പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് വേണ്ടി നിര്‍മിച്ച തടയണകള്‍ പൊളിച്ചുമാറ്റാനുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു. കൂടരഞ്ഞി പഞ്ചായത്ത് ആണ് നടപടികൾ തുടങ്ങിയത് . ജില്ലാ കളക്ടര്‍ മുപ്പത് ദിവസം സമയം അനുവദിച്ചിട്ടും പൊളിച്ചു നീക്കാത്തതിനെ തുടര്‍ന്നാണ് പഞ്ചായത്ത് നടപടികളിലേക്ക് കടന്നത്.
നേരത്തെ തടയണകളിലെ വെള്ളം ഒഴുക്കി കളഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അധികൃതര്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നത്. 60,000 രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രദേശത്ത് ജലദൗര്‍ലഭ്യം ഇല്ലാതായത് തടയണ നിര്‍മിച്ചതോടെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇവ ജലസംഭരണികളായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ കളക്ടറെ സമീപിച്ചിരുന്നു.
എന്നാല്‍ നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. തടയണകള്‍ എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
Discussion about this post