കൊച്ചി: കഴിഞ്ഞ ഒരു വർഷമായി കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിയ നയതന്ത്ര സ്വർണക്കടത്തിൽ കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രം അപൂർണം. പ്രധാന തൊണ്ടിമുതലായ 30 കിലോഗ്രാം സ്വർണം ദുബായിൽനിന്നും അയച്ച മലയാളിയായ ഫൈസൽ ഫരീദ് പ്രതിപ്പട്ടികയിൽ എവിടെയുമില്ല.
തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ മുൻ കോൺസുൽ ജനറലായ ജമാൽ ഹുസൈൻ അൽസാബി, അറ്റാഷെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരും ആരോപണവിധേയരായിരുന്നു. ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാനും ചോദ്യംചെയ്യാനും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന ചോദ്യം ഉയരുമ്പോഴാണ് പ്രതിപ്പട്ടികയിൽനിന്നും ഫൈസൽ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ദുബായ് പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും ഫൈസൽ ഇപ്പോൾ എവിടെയെന്ന് അറിയില്ല. ഫൈസലിനെ പ്രതിചേർക്കാതെ കേസ് എങ്ങനെ കോടതിയിൽ നിലനിൽക്കുമെന്ന ആശങ്കയും നിയമവിദഗ്ധരും മുൻ അന്വേഷണ ഉദ്യോഗസ്ഥരും ഉന്നയിക്കുന്നു.
ജമാൽഹുസൈൻ അൽസാബിയുടെ സഹായത്തോടെ 18 തവണയായി 95 കിലോ സ്വർണം നയതന്ത്ര ബാഗ് വഴി കേരളത്തിലെത്തിയെന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരുന്നത്. വിദേശ പൗരന്മാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പലതവണ കസ്റ്റംസ് അന്വേഷണ സംഘം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. പക്ഷേ, ഒരിക്കൽപ്പോലും മറുപടി കൊടുത്തില്ല. ഇവരെ ഇനി ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ സാധിച്ചാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള സാധ്യതയാണ് കസ്റ്റംസിനു മുന്നിൽ ബാക്കിയുള്ളത്.
Discussion about this post