ഡല്‍ഹി: ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐ ടി ബി പി) ഇത്തവണത്തെ മികച്ച സേവനങ്ങള്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത് നായയ്ക്കും കുതിരയ്ക്കും. ശനിയാഴ്ച ഐ ടി ബി പി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് അറോറയാണ് സ്നോവി എന്ന നായയ്ക്കും ചാമ്പ്യൻ എന്ന കുതിരയ്ക്കും മെഡലുകള്‍ നല്‍കിയത്. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി 25 സൈനികരുടെ ജീവന്‍ രക്ഷിച്ചതിനാണ് എട്ടുവയസുകാരി സ്നോവിക്ക് പുരസ്കാരം ലഭിച്ചത്. അതിര്‍ത്തിയില്‍ സൈന്യത്തെ സേവിച്ചതിനാണ് ചാമ്പ്യൻ എന്ന കുതിരക്ക് മെഡല്‍ നല്‍കിയത്.
സെപ്തംബര്‍ 27 നായിരുന്നു സ്നോവിയുടെ ധീരപ്രവൃത്തി. ബക്കര്‍ കറ്റ ഏരിയയില്‍ സൈന്യത്തെ ആക്രമിക്കാന്‍ മരങ്ങള്‍ക്കിടയില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി ഒളിച്ചിരിക്കുകയായിരുന്നു നക്സലുകള്‍. ഇതറിയാതെ സ്ഥലത്ത് പട്രോളിംഗ് നടത്താന്‍ സൈന്യമെത്തി. കൂട്ടത്തില്‍ സ്‌നോവിയും ഉണ്ടായിരുന്നു. സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ മികച്ച പരിശീലനം കിട്ടിയതു കൊണ്ടാണ് സ്‌നോവിയെയും ഒപ്പം കൂട്ടിയത്.പട്രോളിംഗ് സംഘത്തിന് തൊട്ടു മുന്നിലായി നടക്കുകയായിരുന്നു അവള്‍.
ഒരു സ്ഥലത്തെത്തിയപ്പോള്‍ പൊടുന്നനെ അവള്‍ നിന്നു. ഒപ്പം അസാധാരണമായി പെരുമാറാനും തുടങ്ങി. കൂടെയുണ്ടായിരുന്ന പരിശീലകന് അപകട സൂചന മണത്തു. ഉടന്‍ തന്നെ സൈനികരോട് ജാഗരൂകരാവാന്‍ അയാള്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് മുന്നോട്ടു പോകാന്‍ പരിശീലകന്‍ സ്നോവിയോട് ആവശ്യപ്പെട്ടെങ്കിലും അവള്‍ അനങ്ങിയില്ല. ഇതാേടെ അപകട സാദ്ധ്യത വ്യക്തമായി. പ്രദേശത്തു നിന്ന് സൈന്യം പിന്മാറി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച പ്രഷര്‍ കുക്കര്‍ ബോംബുകള്‍ കണ്ടെത്തുകയായിരുന്നു. 100 മീറ്റര്‍ ചുറ്റളവില്‍ 15 പേരെ കൊല്ലാനും 15 പേരെ മാരകമായി പരിക്കേല്‍പ്പിക്കാനും ഇത്രയും സ്ഫോടക വസ്തുക്കള്‍ക്കാവുമായിരുന്നു. സ്നോവിയുടെ അവരോചിതമായ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഉണ്ടാവുക കൊടിയ ആള്‍നാശമായിരുന്നു.
2016 മുതലാണ് മികച്ച സേവനത്തിന് നായ്ക്കള്‍ക്കും കുതിരകള്‍ക്കും അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. ഐടിബിപിയില്‍ ജോലി ചെയ്യുന്ന നായ്ക്കളുടെ സേവനകാലാവധി എട്ട് വര്‍ഷമാണ്. അതനുസരിച്ച് സ്നോവിയുടെ വിരമിക്കലും അടുത്തിരിക്കുകയാണ്. വിരമിക്കലുനുശേഷം നായ്ക്കളെ പഞ്ച്‌കുളയിലെ നായ്ക്കളുടെ ദേശീയ പരിശീലന കേന്ദ്രത്തിലേക്ക് മാറ്റും. കുതിരകളുടെ വിരമിക്കല്‍ പ്രായം 16 വയസാണ്. അതിനുശേഷം അവരെയും പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും.
Discussion about this post