ആലപ്പുഴ: 2004-ൽ ആന്ധ്രാപ്രദേശിലേക്ക് അധ്യാപികയായി ജോലിക്കു പോയ മണ്ണഞ്ചേരി സ്വദേശിയായ സ്ത്രീ ആരുമറിയാതെ ബന്ധുവിനോടൊപ്പം പാലക്കാട് താമസിച്ചത് 17 വർഷം. വീട്ടുകാർ നൽകിയ പരാതിയുടെയും ഹൈക്കോടതി ഇടപെടലിന്റെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം പോലീസ് സ്ത്രീയെ പാലക്കാട്ടു നിന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്.
ആന്ധ്രായിലേക്കു പോയ സമയത്ത് 26 വയസ്സായിരുന്നു പ്രായം. അവിടെയെത്തിയശേഷം സ്ത്രീ വീട്ടിലേക്കു വിളിച്ചു. പിന്നീട് ഒരുവിവരവുമുണ്ടായില്ല. 2015-ൽ യുവതിയുടെ പേരിലൊരു ആധാർ കുടുംബ വീട്ടിലെത്തി. ആധാറിൽ ഭർത്താവിന്റെ സ്ഥാനത്ത് അടുത്ത ബന്ധുവിന്റെ പേരാണുണ്ടായിരുന്നത്. സംശയം തോന്നിയ വീട്ടുകാർ ബന്ധുവുമായി വഴക്കുണ്ടാക്കി. എന്നാൽ, അവരെക്കുറിച്ച് അറിവില്ലെന്ന് ബന്ധു വ്യക്തമാക്കി. തുടർന്ന് ആധാറിലെ തമിഴ്നാട് നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പക്ഷേ, ഫലമുണ്ടായില്ല.
ഒടുവിൽ ആധാറിന് അപേക്ഷിച്ചത് പാലക്കാട്ടു നിന്നാണെന്ന് മനസ്സിലായി. ഇതിനിടെ ആന്ധ്രയിലുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായി സ്ത്രീ അവിടെയെത്തി ബൂത്തിൽ നിന്ന് ഗൾഫിലുള്ള സഹോദരനെയും നാട്ടിലുള്ള ബന്ധുക്കളെയും വിളിച്ചു. താൻ ആന്ധ്രാ സ്വദേശിയെ വിവാഹം കഴിച്ചെന്നറിയിച്ചു.
ഭർത്താവിന്റെയും കുട്ടിയുടെയും ഫോട്ടോയും അയച്ചു കൊടുത്തു. പക്ഷേ, അതു വിശ്വസിക്കാൻ വീട്ടുകാർക്കു കഴിഞ്ഞില്ല. സ്ത്രീയെ, ബന്ധു ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്ന സംശയത്തിൽ വീട്ടുകാർ 2017-ൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി. 13 വർഷം കഴിഞ്ഞതിനാൽ കാണാതായതിനു കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിനോട് കോടതി നിർദേശിച്ചു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. യുവതി വീട്ടുകാർക്കയച്ച ഭർത്താവിന്റെ ഫോട്ടോ വ്യാജമാണെന്നു കണ്ടെത്തി.
ഇതിനിടെ ബന്ധുവിന്റെ ഫോൺ പാലക്കാടു വെച്ച് സ്വിച്ച്ഓഫ് ചെയ്തതായും വ്യക്തമായി. സൈബർ സാധ്യത ഉപയോഗപ്പെടുത്തി ബന്ധു യുവതിയെ വിളിക്കാൻ ഉപയോഗിച്ചരുന്ന രഹസ്യ നമ്പരുകൾ കണ്ടെത്തി. യുവതി രണ്ടു കുട്ടികളുമായി പാലക്കാട് കഴിയുന്നുണ്ടെന്നു മനസ്സിലാക്കി കണ്ടെത്തി ചേർത്തല കോടതിയിൽ ഹാജരാക്കി. പിന്നീട് സ്ത്രീയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടു.
Discussion about this post