കൊച്ചി: ഇടപ്പള്ളി വൈറ്റില റോഡ് ഉപരോധിച്ചത് ചോദ്യം ചെയ്ത നടൻ ജോജു ജോർജിന്റെ വാഹനം തകര്‍ത്ത കേസില്‍ ആദ്യ അറസ്റ്റ്. കോൺഗ്രസ് പ്രവർത്തകൻ മരട് സ്വദേശി ജോസഫാണ് പിടിയിലായത്. കാറിന്റെ പിന്‍ഭാഗത്തെ ചില്ലാണ് അടിച്ചു തകര്‍ത്തത്. ഇതിനിടെ ജോസഫിന്റെ വലതുകൈയിലും മുറിവേറ്റിരുന്നു. എന്നാല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടാതെ മറ്റൊരു രഹസ്യകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. രക്തസാംപിള്‍ അടക്കം പൊലീസ് ശേഖരിച്ചു. വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളില്‍ നിലവില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.
ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് കഴിഞ്ഞദിവസം അക്രമികള്‍ അടിച്ചുതകര്‍ത്തത്. പൊലീസ് എഫ്.ഐ.ആര്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടായിരിക്കുന്നത്.
Discussion about this post