കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തി കടന്ന് അനധികൃതമായി ഇന്ത്യയിലെത്തി കന്നുകാലി മോഷണം നടത്തിയ രണ്ട് ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരെ ബി എസ് എഫ് വെടിവെച്ച് കൊന്നു. പശ്ചിമ ബംഗാളിലെ കുച്ച് ബിഹാറിലായിരുന്നു സംഭവം. മുന്നറിയിപ്പ് അവഗണിച്ച് നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതിനാണ് സൈന്യം ഇവരെ വെടിവെച്ച് കൊന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏറ്റുമുട്ടലിൽ ഒരു സൈനികനും പരിക്കേതറ്റായി ബി എസ് എഫ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 3.00 മണിയോടെ ഇന്ത്യൻ പ്രദേശത്ത് അതിക്രമിച്ചു കടന്ന നുഴഞ്ഞു കയറ്റക്കാർ കന്നുകാലി സംഘങ്ങളുമായി കടന്നു കളയാൻ പദ്ധതിയിട്ടു. മടങ്ങിപ്പോകാൻ ബി എസ് എഫ് ഇവർക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവർ അത് അവഗണിച്ചു. പിന്നാലെ ഇരുമ്പ് ദണ്ഡുകളും കത്തികളും ഉപയോഗിച്ച് സൈനികരെ ആക്രമിച്ചു. തുടർന്ന് ജീവരക്ഷാർത്ഥം വെടിവെക്കുകയായിരുന്നു എന്നാണ് ബി എസ് എഫ് നൽകുന്ന വിശദീകരണം.
അതിർത്തിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കൊൽക്കത്തയിൽ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും മറ്റ് ഉദ്യോഗസ്ഥരെയും കാണാനിരുന്ന ദിവസമായിരുന്നു സംഭവം.
Discussion about this post