രാജ്കോട്ട്: ദിയു ബീച്ചിൽ പാരസെയ്ലിങ്ങിനായി തെരഞ്ഞെടുത്ത കയര്‍ പൊട്ടി പാരച്യൂട്ടിലായിരുന്ന ദമ്പതികൾ കടലില്‍ പതിച്ചു. ഗുജറാത്തിലെ ജുനഗഡ് താലൂക്കിലെ ആരോഗ്യപ്രവര്‍ത്തകനായ അജിത് കത്താഡും അധ്യാപികയായ ഭാര്യ സരളയുമാണ് ഞായറാഴ്ച രാവിലെ ദിയുവിലെ നാഗോവ ബീച്ചിലെത്തിയത്. റെയ്ഡ് ആസ്വദിച്ച് ഒരു മിനിറ്റിനകം ഇരുവര്‍ക്കും അപകടം സംഭവിക്കുകയായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ഇരുവര്‍ക്കും മുകളിലേക്ക് ഭീമന്‍ പാരച്യുട്ടും പതിച്ചു.
ദമ്പതികൾ പറന്നുയരുന്ന വീഡിയോ ബോട്ടില്‍നിന്ന് അജിത്തിന്‍റെ സഹോദരന്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഉയരത്തിലെത്തിയ ദമ്പതികൾ നിലതെറ്റി താഴേക്ക് പതിച്ചതോടെ സഹോദരൻ അലറിക്കരഞ്ഞു.
‘ഞാന്‍ വിഡിയോ പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. കയര്‍ പൊട്ടിയതോടെ ഇനി എന്താണ് സംഭവിക്കുകയെന്ന് അറിയില്ലായിരുന്നു. ഉയരത്തില്‍ നിന്ന് സഹോദരനും ഭാര്യയും താഴേക്ക് പതിക്കുന്നത് കാണാന്‍ മാത്രം കഴിഞ്ഞു. നിസ്സഹായനായി നോക്കി നില്‍ക്കാനാണ് ആ സമയം കഴിഞ്ഞത്’ – സഹോദരൻ പറഞ്ഞു.
ആദ്യമായാണ് പാരാസെയ്ലിങ്ങില് ഇവിടെ ഇത്തരം അപകടം സംഭവിക്കുന്നതെന്ന് ഉടമ മോഹന്‍ ലക്ഷ്മണ് പറഞ്ഞു. ഞായറാഴ്ചയിലുണ്ടായിരുന്ന കനത്ത കാറ്റിനെ തുടര്‍ന്നാകാം അപകടമുണ്ടായതെന്നും മോഹന്‍ പറഞ്ഞു.
‘അപകടത്തിന്‍റെ ഞെട്ടലില്‍ നിന്ന് സരള ഇതുവരെ മോചിതയായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് ആദ്യം മനസിലായില്ല. പിന്നീട് ഞങ്ങള്‍ക്ക് കയര്‍ പൊട്ടിയെന്ന് മനസിലായി. കരയിലാണോ കടലിലാണോ പതിക്കുകയെന്ന കാര്യം വ്യക്തമായിരുന്നില്ല’ – അജിത് പറഞ്ഞു.
ദമ്പതികളുടെ രണ്ടു കുട്ടികളും ബോട്ടിലുണ്ടായിരുന്നു. അവര്‍ക്ക് ലൈഫ് ജാക്കറ്റ് പോലും നല്‍കാന്‍ നല്‍കാന്‍ തയാറായില്ലെന്നും അവര്‍ ആരോപിച്ചു.
Discussion about this post