ടെഹ്റാൻ : മധ്യപൂർവേഷ്യയെ ഭീതിയിലാഴ്ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കനക്കുന്നു. ഇറാന് നേരെ ഇന്ന് രാത്രി വീണ്ടും അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, തങ്ങളുടെ ‘വിരൽ തോക്കിന്റെ ട്രിഗറിലാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇറാനും തിരിച്ചടിക്ക് തയ്യാറെടുത്തു കഴിഞ്ഞു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താല്ക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകരുകയും മേഖല വീണ്ടും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയും ചെയ്തു. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ്, ഇറാനുമായുള്ള സമാധാന ചർച്ചകൾ സമയം കളയലാണെന്നും കരാർ അവസാനിച്ചതായും ട്രംപ് വ്യക്തമാക്കിയത്. കഴിഞ്ഞ രാത്രി ഇറാന്റെ തന്ത്രപ്രധാനമായ നാവിക, വ്യോമ, റഡാർ സംവിധാനങ്ങൾക്ക് നേരെ അമേരിക്ക വൻ ആക്രമണം നടത്തിയിരുന്നു. ഇന്ന് രാത്രിയും ഇതിലും കഠിനമായ പ്രഹരം ഇറാൻ നേരിടേണ്ടി വരുമെന്നും താൻ ഇറാന് മുൻകൂട്ടി ഒരു ചെറിയ മുന്നറിയിപ്പ് നൽകുകയാണെന്നും ട്രംപ് തുറന്നടിച്ചു.
ട്രംപിന്റെ പ്രസ്താവനകൾ അഹങ്കാരം നിറഞ്ഞതാണെന്നും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് നീക്കത്തെയും ശക്തമായി ചെറുക്കാൻ ഇറാൻ സൈന്യം സജ്ജമാണെന്നും ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് വക്താവ് ഇബ്രാഹിം സോൽഫഖാരി പ്രതികരിച്ചു. കരാർ ലംഘിച്ച് അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിർന്നാൽ തങ്ങൾ ഒട്ടും മടിക്കാതെ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ സൈനിക വിഭാഗമായ ഖാത്തം അൽ-അൻബിയ മുന്നറിയിപ്പ് നൽകി. മേഖലയിലെ ഈ കടുത്ത അനിശ്ചിതത്വം കാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്. എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചേക്കുമെന്ന ഭീതി നിലനിൽക്കുന്നതിനാൽ ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളാണ് അമേരിക്കയെ പുതിയ വ്യോമാക്രമണത്തിന് പ്രേരിപ്പിച്ചത്. ഇറാനിലെ പ്രധാന എണ്ണ ഉൽപ്പാദന കേന്ദ്രമായ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വരും ദിവസങ്ങളിൽ യുഎസ് പിടിച്ചെടുക്കുമെന്നും വെനസ്വേലയിലേതുപോലെ ഇവിടുത്തെ എണ്ണ-വാതക വിപണിയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇറാന്റെ ചരിത്രത്തിലെ പ്രമുഖ സർവ്വകലാശാലകളിലൊന്നായ ശരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെയും കഴിഞ്ഞ ദിവസം യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇവിടെയുള്ള ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ തകർന്നതായി ഇറാനിയൻ വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഭീകരവാദമാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി കുറ്റപ്പെടുത്തി. ഇതിനെതിരെ ജനങ്ങൾ ഊർജ്ജ നിലയങ്ങൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർക്കണമെന്ന് ഇറാന്റെ കായിക-യുവജന മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.








