കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഹാർഡ് ഡിസ്ക് മാറ്റിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ എന്ന് റിപ്പോർട്ട്. സംഭവ ദിവസം ഈ ഉദ്യോഗസ്ഥൻ ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടൽ സന്ദർശിച്ചെന്നാണ് വിവരം. ഇതു സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകി.
ഹോട്ടലിൽ ഉണ്ടായ തർക്കങ്ങളെ കുറിച്ചുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാൽ ഉന്നത ഉദ്യോഗസ്ഥൻ ഇവിടെ വന്നതായി കണ്ടെത്തും എന്നതിനാൽ ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരം ഹാർഡ് ഡിസ്ക് ഉടമ മാറ്റിയെന്നാണ് സംശയിക്കുന്നത്.
പോലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുക്കാൻ ഒമ്പത് ദിവസം വൈകിയത് ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടൽ കൊണ്ടാണെന്നാണ് സൂചന. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരമാണ് ഹോട്ടലുടമയുടെ ചോദ്യം ചെയ്യൽ നീണ്ടുപോയത്. ഫോർട്ട്‌കൊച്ചി പോലീസ് സ്റ്റേഷനു മുന്നിൽ തന്നെയുള്ള ഹോട്ടലിൽ മുമ്പ് നിയമവിരുദ്ധമായി പാർട്ടികൾ നടത്താൻ പോലീസ് മൗനസമ്മതം കൊടുത്തത് ഈ ഉദ്യോഗസ്ഥന്റെ ഇടപെടൽ കൊണ്ടായിരുന്നു. കൊച്ചി സിറ്റി പോലീസിൽ ഉന്നത പദവി വഹിച്ചിരുന്ന സമയം മുതൽ ഇത്തരം സംരക്ഷണം ഹോട്ടലുടമയ്ക്ക് നൽകിയിരുന്നു. ഇത് പിന്നീട് തുടരുകയായിരുന്നു.
സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് വന്നതിനു പിന്നാലെ സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്ന് കൊച്ചി സിറ്റി പോലീസിന് ശക്തമായ താക്കീതാണ് ലഭിച്ചത്. മുഖം നോക്കാതെ അന്വേഷണം നടത്താനാണ് നിർദേശം. ഇതിന്റെ ആദ്യ നടപടിയെന്നോണമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Discussion about this post