ഡൽഹി: ജി.എസ്.ടിയിൽ സമഗ്രമായ പരിഷ്കാരങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ നികുതി സമ്പ്രദായം അടുത്ത ജൂലൈയിൽ അഞ്ച് വർഷം തികക്കാനിരിക്കെയാണ് മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്. നികുതി ഘടനയിലെ പരിഷ്കാരങ്ങൾ മുതൽ ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കിയ ഉൽപന്നങ്ങളുടെ ലിസ്റ്റിൽ വരെ മാറ്റങ്ങളുണ്ടാകും.
നിലവിൽ ജി.എസ്.ടിയിൽ നാല് നിരക്കുകളാണ് ഉള്ളത്. ഇത് മൂന്നായി ചുരുങ്ങുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന സർക്കാറുകൾക്ക് നൽകുന്ന ജി.എസ്.ടി നഷ്ടപരിഹാരവും അടുത്ത വർഷം മുതൽ ഒഴിവാക്കും. കർണാടക മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഉടൻ ഇതിനുള്ള ശിപാർശകൾ നൽകും. ഇത് അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ചർച്ചയാവുമെന്നാണ് റിപ്പോർട്ട്.
നികുതിഘടനയിൽ മാറ്റം വരുന്നതിനോട് സംസ്ഥാനങ്ങൾ അനുകൂലിക്കുന്നുവെന്നാണ് വിവരം. അഞ്ച്, 12 ശതമാനം നിരക്കുകൾ ഒറ്റ നിരക്കായി മാറ്റുമെന്നാണ് സൂചന.
നിലവിൽ ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കപ്പെടുന്ന പല സേവനങ്ങളും ചരക്കുകളും നികുതി പരിധിയിലേക്ക് വരും.
Discussion about this post