അഗർത്തല: അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ബിജെപി. മുഴുവൻ സീറ്റുകളും ബിജെപി തൂത്തുവാരിയപ്പോൾ സിപിഎം തകർന്നടിഞ്ഞു. ഇത്തവണ അട്ടിമറി സ്വപ്നവുമായി എത്തിയ തൃണമൂൽ കോൺഗ്രസും നിലംപറ്റി.
13 മുനിസിപ്പൽ കൗൺസിലുകൾ, അഗർത്തല കോർപ്പറേഷനിലെ 51 വാർഡുകൾ, ആറ് നഗര പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടെ 334 സീറ്റുകളിലേക്കാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്നത്. 112 ഇടങ്ങളിൽ അവരുടെ നോമിനികൾ എതിരില്ലാതെ വിജയിച്ചു. 15 അംഗ ഖോവായ് മുനിസിപ്പൽ കൗൺസിൽ, 17 സീറ്റുള്ള ബെലോണിയ മുനിസിപ്പൽ കൗൺസിൽ, 15 അംഗ കുമാർഘട്ട് മുനിസിപ്പൽ കൗൺസിൽ, ഒമ്പത് അംഗ സബ്റൂം നഗർ പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വാർഡുകളും ബിജെപി നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
25 വാർഡുകളുള്ള ധർമനഗർ മുനിസിപ്പൽ കൗൺസിലിലും 15 സീറ്റുകളുള്ള തെലിയമുറ മുനിസിപ്പൽ കൗൺസിലിലും 13 അംഗ അമർപൂർ നഗർ പഞ്ചായത്തിലും ബിജെപി തൂത്തുവാരി പ്രതിപക്ഷമായ ടിഎംസിയും സിപിഎമ്മും അഗർത്തല കോർപറേഷനിൽ അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു. തുഷാന്ത് കാന്തി ഭട്ടാചാര്യ, അഭിഷേക് ദത്ത എന്നിവർ വിജയിച്ച ബിജെപി സ്ഥാനാർത്ഥികളാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങൾ വരുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് സംസ്ഥാനം.
Discussion about this post