പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതം പരമ ദയനീയമായ അവസ്ഥയിൽ തുടരുന്നതായി സ്വകാര്യ മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മേഖലയിലെ ശിശുമരണങ്ങൾ സംബന്ധിച്ച വിവാദങ്ങൾ തുടരുകയാണ്. ഇവിടെ നിന്നുളള ഗര്‍ഭിണികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ തേടി ചുരമിറങ്ങേണ്ട സ്ഥിതിയാണ് ഇപ്പോഴും.
മിക്കപ്പോഴും രോഗികളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യേണ്ട അവസ്ഥയിലാണ്. നവജാത ശിശുവിദഗ്ധന്‍ ഇല്ലാത്തതും അനുബന്ധ സൗകര്യങ്ങളുടെ കുറവുമാണ് രോഗികളെ ഇത്തരത്തില്‍ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കാന്‍ കാരണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇവിടങ്ങളിലെ ഗർഭിണികൾക്കായി കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി നിലവിലുണ്ട്. എന്നാൽ ഇത് പേരിന് മാത്രമാണ്.
അട്ടപ്പാടിയിലെ ആദിവാസികളുടെ ആരോഗ്യ പരിപാലനം മാത്രം ലക്ഷ്യമിട്ട് തുടങ്ങിയതാണ് കോട്ടത്തറ ട്രൈബര്‍ സ്പെഷ്യാലിറ്റി ആശുപത്രി. അട്ടപ്പാടിയിലെ ശിശുമരണമെന്ന നാണക്കേട് മായ്ക്കാന്‍ കോടികള്‍ ചെലവിട്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ആശുപത്രിയില്‍ നിന്ന് എന്തിനാണ് പൂര്‍ണ ഗര്‍ഭാവസ്ഥയിലുളള സ്ത്രീകളെ 40 കിലോമീറ്റര്‍ അകലെയുളള മണ്ണാര്‍കാടേക്കും 100 കിലോമീറ്ററിലേറെ അകലെയുളള തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും പറഞ്ഞയക്കുന്നത് എന്നതാണ് സാമൂഹ്യ പ്രവർത്തകർ ഉന്നയിക്കുന്ന ചോദ്യം.
ഗര്‍ഭാവസ്ഥയില്‍ മതിയായ പോഷകാഹാരം കിട്ടാത്തതാണ് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഗർഭിണികളെ തൃശൂരിലേക്ക് പറഞ്ഞയക്കാന്‍ കാരണമെന്ന് ഡോക്ടര്‍മാർ പറയുന്നു. അമ്മമാരുടെ ആരോഗ്യക്കുറവാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പ്രധാന കാരണമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അപ്പോഴും ആദിവാസികൾക്കായി ചെലവഴിക്കുന്ന കോടികളുടെ അവകാശവാദങ്ങൾ നിരത്തി ഫ്ലക്സിൽ ചിരിക്കുകയാണ് രാഷ്ട്രീയ നേതാക്കൾ. ഒപ്പം കണക്കുകളിൽ കേരളം ഒന്നാമതായതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള കടിപിടിയും തകൃതിയായി നടക്കുന്നു.
Discussion about this post