ഡൽഹി: ജി എസ് ടി ഇനത്തിൽ വൻ വരുമാന വർദ്ധനവ്. നവംബറിൽ ജിഎസ്ടിയിനത്തിൽ സർക്കാരിനുലഭിച്ചത് 1,31,526 കോടി രൂപയാണ്. ഏപ്രിലിൽ 1,39,708 കോടിയായിരുന്നു വരുമാനം. അതിന് ശേഷമുള്ള ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ നവംബറിലെ വരുമാനത്തെ അപേക്ഷിച്ച് 25ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്. 2019-20നെ അപേക്ഷിച്ച് 27ശതമാനത്തിന്റെ വർദ്ധനവും. കേന്ദ്ര ജിഎസ്ടിയിനത്തിൽ 23,978 കോടിയും സ്‌റ്റേറ്റ് ജിഎസ്ടിയിനത്തിൽ 31,127 കോടിയും സംയോജിത ജിഎസ്ടിയായി 66,815 കോടി രൂപയുമാണ് നവംബറിൽ ലഭിച്ചത്.
നവംബറിൽ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിലെ വർദ്ധനവ് ഇരുപത് ശതമാനമാണ്. ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 43ശതമാനം കൂടുതലാണ്. ജിഎസ്ടി നടപ്പാക്കിയശേഷം ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷനാണ് നവംബറിലേത്.
സമ്പദ് വ്യവസ്ഥയുടെ തരിച്ചുവരവിന്റെ ശക്തമായ തെളിവാണ് ജിഎസ്ടി വരുമാനത്തിലെ വർധനവെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെയും നയങ്ങളുടെയും ഭരണപരമായ നടപടികളുടെയും ഫലമാണ് ജിഎസ്ടി വരുമാനത്തിൽ വർധനവുണ്ടായതെന്നും മന്ത്രാലയം വ്യക്തമാക്കി. ജി എസ് ടി നഷ്ടപരിഹാര ഇനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17,000 കോടി രൂപ അനുവദിക്കാനും കേന്ദ്ര സർക്കാരിന് സാധിച്ചിരുന്നു.
Discussion about this post