കാസർഗോഡ് : പെരിയ ഇരട്ടക്കൊലപാതകം പാർട്ടി അറിഞ്ഞില്ലെന്നും സി.പി.ഐ.എമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. ഏത് അന്വേഷണവും സ്വീകാര്യമാണെന്നും അന്വേഷണങ്ങളിൽ ഭയമില്ലെന്നും ബാലകൃഷ്ണൻ പറയുന്നു. കൊലപാതകകേസിൽ ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കളെ പ്രതിചേർത്ത സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നു. കോൺഗ്രസ് പറഞ്ഞവരെയാണ് പ്രതിചേർത്തത്. മടിയിൽ കനമുള്ളവനല്ലേ ഭയക്കേണ്ടതുള്ളൂ. ആരെ വേണമെങ്കിലും പ്രതിയാക്കിക്കോളൂ എന്ന് പണ്ടേ പറഞ്ഞിട്ടുണ്ടെന്നും എം.വി ബാലകൃഷ്ണൻ കൂട്ടിചേർത്തു. ജനങ്ങൾ സി.പി.ഐ.എമ്മിനൊപ്പമാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ ഒരു കാലത്തും കിട്ടാത്ത ഭൂരിപക്ഷമാണ് സി.പി.ഐ.എം നേടിയത്. പെരിയ സംഭവം നടന്ന കല്യോട്ട് അടക്കമുള്ള വാർഡുകളിലെ ജനങ്ങൾ സിപിഐഎമ്മിനൊപ്പമാണെന്നും ബാലകൃഷ്ണൻ പറയുന്നു.
അതേസമയം കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേർക്ക് പുറമേ 10 പേരെ കൂടി പ്രതി ചേർത്തെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. ഇന്നലെ സിബിഐ അറസ്റ്റുചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാൻഡ് ചെയ്തു.
Discussion about this post