തിരുവനന്തപുരം : സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധാർമികതയ്ക്കും നിയമത്തിനും നിയമത്തിനും നിരക്കാത്ത ചിലത് ചെയ്യേണ്ടിവന്നു. ഇനി തെറ്റ് തുടരാൻ വയ്യെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. നിയമപരമായിട്ടാണ് താൻ പ്രവർത്തിക്കുന്നത്. സത്യ പ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ല. ഗവർണർ തന്നെ ചാൻസലർ ആകണമെന്നത് ഭണഘടനാപരമല്ല. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് ഓഫീസിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ വിസി നിയമന വിവാദത്തിലാണ് ഗവർണർ സർക്കാറുമായി ഇടഞ്ഞത്. ചാൻസലർ സ്ഥാനം ഒഴിയുന്നുവെന്നറിയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തിയെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ അറിയിക്കുകയായിരുന്നു.
കണ്ണൂർ വിസി നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായി, ചട്ടങ്ങൾ അട്ടിമറിക്കപ്പെട്ടു, അതിനാൽ ചാൻസലർ സ്ഥാനം ഒഴിയുന്നു എന്നാണ് ഗവർണർ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചത്.
സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടാക്കില്ലെന്ന് സർക്കാർ ഉറപ്പു നൽകിയാലെ ചാൻസലർ പദവി തുടർന്ന് വഹിക്കൂ എന്നാണ് ഗവർണറുടെ നിലപാട്. വിസി നിയമനത്തിലെ രാഷ്ട്രീയ ഇടപെടലിന് തെളിവായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിന്റെ കത്തുകളും പുറത്തുവന്നിരുന്നു.
Discussion about this post