ബംഗലൂരു: ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കാൻ നിയമ നിർമ്മാണത്തിനൊരുങ്ങി കർണാടക സർക്കാർ. പ്രസ്തുത ബിൽ അവതരിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
ക്ഷേത്രങ്ങൾക്ക് സ്വയംഭരണമെന്ന ബിജെപി ആശയം കർണാടകയിൽ ഉടൻ നടപ്പിലാകുമെന്നാണ് സൂചന. നിയന്ത്രണങ്ങൾ കുറച്ച് കൊണ്ടുവന്ന് ക്ഷേത്രങ്ങൾക്ക് പൂർണസ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലായങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്നും ക്ഷേത്രങ്ങൾക്ക് മാത്രം അത് സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുകളിലിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അനുമതി കിട്ടിയാൽ മാത്രമേ ക്ഷേത്രവരുമാനം ഉപയോഗിക്കാൻ കഴിയൂവെന്നതാണ് നിലവിലെ അവസ്ഥ. പുതിയ ബില്ലിലൂടെ, കർണാടകയിലെ ക്ഷേത്രങ്ങൾക്ക് അവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ചരിത്രപരമായ തീരുമാനമുണ്ടാകുമെന്നും ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.
ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കുന്ന ബിൽ ഈ വർഷം ആദ്യം ഉത്തരാഖണ്ഡ് സർക്കാർ പാസാക്കിയിരുന്നു. ഹിമാലയൻ ക്ഷേത്രങ്ങളായ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയുൾപ്പെടെ സർക്കാർ നിയന്ത്രണത്തിൽ നിന്നും ഇത്തരത്തിൽ മോചിപ്പിക്കപ്പെട്ടിരുന്നു.
Discussion about this post