ഡൽഹി: വസീം റിസ്വി എഴുതിയ ‘മുഹമ്മദ്‘ എന്ന പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇസ്ലാമിനെയും ഖുറാനെയും പ്രവാചകനെയും അവഹേളിക്കുന്ന ഭാഗങ്ങൾ പുസ്തകത്തിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയാണ് തള്ളിയത്. പുസ്തകം നിരോധിക്കുകയും ലേഖകനിൽ നിന്ന് രണ്ടര കോടി രൂപ നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യണം എന്നതായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
പുസ്തകത്തിന്റെ വിറ്റഴിച്ചതും അല്ലാത്തതുമായ എല്ലാ കോപ്പികളും നശിപ്പിക്കണമെന്നും ഹർജിക്കാരൻ ഖമർ ഹസ്നെയ്ൻ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് സഞ്ജീവ് നരൂല അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. ഇസ്ലാമിന് മാത്രമല്ല ഏതൊരു വായനക്കാരനും പ്രകോപനം ഉണ്ടാകുന്നതും വിദ്വേഷം സൃഷ്ടിക്കുന്നതുമാണ് പുസ്തകത്തിലെ ഉള്ളടക്കമെന്നും ഹർജിക്കാരൻ വാദിച്ചു നോക്കി.
എന്നാൽ ഇത്തരം ഒരാവശ്യവുമായി കോടതിയെ സമീപിക്കാൻ ഹർജിക്കാരന് അവകാശമില്ലെന്ന് കോടതി വിധിച്ചു. കേസിന്റെ മെറിറ്റിലേക്ക് കോടതി ഇപ്പോൾ കടക്കുന്നില്ലെന്നും വിധിപ്രസ്താവത്തിൽ ജഡ്ജി വ്യക്തമാക്കി.
Discussion about this post