കെ- റയിൽ പദ്ധതിയിൽ കോടികളുടെ കൈക്കൂലിയും കമ്മിഷൻ തുകയുടെ വീതം വെയ്പ്പും ഏകോപിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി എം ശിവശങ്കറിനെ വീണ്ടും കൂടെ കൂട്ടാൻ പോകുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. സ്വർണ്ണക്കള്ളക്കടത്തും ലൈഫ്മിഷൻ അഴിമതിയുമടക്കം കുറ്റങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് യാതൊരു ധാർമികതയുമില്ലാതെ ശിവശങ്കരനെ തിരിച്ചെടുക്കുന്നത്. പത്താം ക്ലാസ് പോലും പാസ്സാകാത്ത ഇഷ്ടക്കാരി സ്വപ്നയെ ഉന്നത പദവിയിൽ നിയമിച്ചതും പമ്പാ മണൽക്കടത്തും ഒക്കെ പിണറായി വിജയന് വേണ്ടി ശിവശങ്കർ നടത്തിയ ഇടപാടുകളാണ്. കണ്ണും കാതും തുറന്ന് ജനങ്ങൾ കാവൽ നിന്നില്ലെങ്കിൽ ദൈവത്തിൻ്റെ സ്വന്തം നാടിനെ പിണറായി വിജയനും സംഘവും വിറ്റുതുലയ്ക്കുമെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം
കുറിപ്പിന്റെ പൂർണരൂപം:
ശിവശങ്കരൻ ഐ എ എസിനെതിരെയുള്ള കേസുകൾ കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ നിർത്തിവെച്ചതും, ബി ജെ പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനുൾപ്പെടെയുള്ളവർ കുറ്റാരോപിതരായ കുഴൽപ്പണ കേസിൽ പിണറായി പോലീസ് പെട്ടെന്ന് നിശബ്ദരായതും കേരളത്തിലേവരും ശ്രദ്ധിച്ച കാര്യമാണ്. “താൻ ടിഷ്യൂ പേപ്പർ ചുരുട്ടി കൊടുത്താലും ഒപ്പിടുന്ന വിഡ്ഡിയാണ് പിണറായി വിജയൻ ” എന്ന് പറഞ്ഞു നടന്ന ശിവശങ്കരനാണ് ഒരിക്കൽക്കൂടി ‘ഒറിജിനൽ മുഖ്യമന്ത്രി’പദവിയിലേക്കെത്തുന്നത്.
സ്വർണ്ണക്കള്ളക്കടത്തും ലൈഫ്മിഷൻ അഴിമതിയുമടക്കം കുറ്റങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് യാതൊരു ധാർമികതയുമില്ലാതെ ശിവശങ്കരനെ തിരിച്ചെടുക്കുന്നത്. പത്താം ക്ലാസ് പോലും പാസ്സാകാത്ത ഇഷ്ടക്കാരി സ്വപ്നയെ ഉന്നത പദവിയിൽ നിയമിച്ചതും പമ്പാ മണൽക്കടത്തും ഒക്കെ പിണറായി വിജയന് വേണ്ടി ശിവശങ്കരൻ നടത്തിയ ഇടപാടുകളാണ്.
കെ- റയിൽ പദ്ധതിയിൽ കോടികളുടെ കൈക്കൂലിയും,കമ്മിഷൻ തുകയുടെ വീതം വെയ്പ്പും ഏകോപിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ശിവശങ്കരനെ വീണ്ടും കൂടെ കൂട്ടാൻ പോകുന്നത്. ശിവശങ്കരന്റെ പഴയ ‘സ്വപ്ന ടീമിനെ’ കെ റയിൽ അഴിമതിക്കായും സംസ്ഥാന സർക്കാർ മുന്നിൽ നിർത്തിയാൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.
എല്ലാ അഴിമതികളും കഴിഞ്ഞ് “എനക്കറിയില്ല” എന്ന് പറഞ്ഞാലുടൻ “ഓമ്പ്രാ…. ” എന്ന് പറഞ്ഞ് മുഖ്യമന്ത്രിയ്ക്ക് കൈയ്യടിക്കേണ്ട ഗതികേടാണ് സി പി എമ്മിനുള്ളത്.കണ്ണും കാതും തുറന്ന് നമ്മൾ കാവൽ നിന്നില്ലെങ്കിൽ ദൈവത്തിൻ്റെ സ്വന്തം നാടിനെ പിണറായി വിജയനും സംഘവും വിറ്റുതുലയ്ക്കും!
Discussion about this post