ദുബായ്: അന്താരാഷ്ട്ര ട്വെന്റി 20യിലെ കുറഞ്ഞ ഓവർ നിരക്കിന് അവിശ്വസനീയമായ ശിക്ഷാ നടപടി സ്വീകരിക്കാനൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പുതിയ നിയമപ്രകാരം അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്ക് വരുത്തുന്ന ടീമുകള്‍ക്ക് 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നില്‍ക്കുന്ന ഫീൽഡർമാരിൽ ഒരാളെ പിൻവലിക്കേണ്ടി വരും. ബൗണ്ടറി ലൈനില്‍ ഒരു ഫീല്‍ഡറില്ലാതെ ഇന്നിങ്‌സ് പൂര്‍ത്തീകരിക്കുകയും വേണം.
റണ്‍മഴ പെയ്യുന്ന ട്വന്റി 20 യില്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് ഒരു ഫീല്‍ഡറെ പിന്‍വലിക്കേണ്ടിവന്നാല്‍ ബൗളിങ് ടീമിന്റെ പ്രകടനത്തെ ഇത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഭാവിയില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഗണ്യമായ കുറവുണ്ടാകുമെന്ന് ഐ.സി.സി കണക്കുകൂട്ടുന്നു. പുതിയ പരിഷ്‌കാരത്തിന് പുറമേ കുറഞ്ഞ ഓവര്‍ നിരക്കിന് ഫീല്‍ഡിങ് ടീം പിഴ നല്‍കുകയും വേണം.
കൂടാതെ ഡ്രിങ്ക്‌സ് ബ്രേക്കിന് പ്രത്യേക സമയം അനുവദിക്കാനും തീരുമാനമായി. ഓരോ ഇന്നിങ്‌സും പകുതിയാകുമ്പോള്‍ അതായത് പത്തോവര്‍ പിന്നിടുമ്പോള്‍ ഡ്രിങ്ക്‌സ് ബ്രേക്കിന് സമയം നല്‍കും. രണ്ടര മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ഐപിഎല്ലിലെ സ്റ്റ്രാടെജിക് ടൈം ഔട്ട് മാതൃകയിലാണ് ഇത്.
ജനുവരി 16 ന് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-അയര്‍ലന്‍ഡ് ട്വന്റി 20 മത്സരത്തോടെ പുതിയ നിയമങ്ങൾ പ്രാബല്യത്തില്‍ വരുമെന്ന് ഐസിസി അറിയിച്ചു.
Discussion about this post