മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളായ ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ കുറയുന്നത് ആശ്വാസമാകുന്നു. ഡൽഹിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ.
രാജ്യത്തെ രോഗവ്യാപന തോത് കാണിക്കുന്ന ആർ മൂല്യം ജനുവരി ആദ്യ ആഴ്ച്ചയേക്കാൾ കുറഞ്ഞതായി മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ കണ്ടെത്തി. ജനുവരി 7 നും 13 നും ഇടയിൽ ആർ മൂല്യം 2.2 ആയിരുന്നു. ഇത് കുറഞ്ഞ് 1.57 ആയി എന്നാണ് കണ്ടെത്തൽ.
ഫെബ്രുവരിയോടെ രാജ്യത്തെ രോഗികളുടെ എണ്ണം പരമാവധിയിൽ എത്തുമെന്നും പിന്നീട് രോഗവ്യാപനം കുറയും എന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മഹാരാഷ്ട്രയിൽ ഇന്നു മുതൽ സ്കൂളുകൾ തുറക്കുകയാണ്. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഓഫ്‌ലൈൻ പഠനം തുടങ്ങും. മുംബൈ, താനെ ,നാസിക്, ജൽഗാവ്, നന്ദുബാർ എന്നിവിടങ്ങളിലൊക്കെ ഇന്നുതന്നെ ക്ലാസ്സ് തുടങ്ങും. നാഗ്പൂരിൽ മറ്റന്നാൾ ആണ് സ്കൂളുകൾ തുറക്കുന്നത്.
അതേസമയം കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് 45,449 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 44.48 ശതമാനമാണ് സംസ്ഥാനത്തെ ടിപിആർ എന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
Discussion about this post