ഡല്‍ഹി: 2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ ചൈനക്ക് 42 സൈനികരെ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ആസ്ട്രേലിയന്‍ പത്രമായ ദി ക്ലാക്സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. മരണനിരക്ക് യഥാര്‍ത്ഥത്തില്‍ ചൈന അംഗീകരിച്ചതിനേക്കാള്‍ ഒമ്പുതിരട്ടി വരും. നാലുപേര്‍ മരിച്ചുവെന്നാണ് ചൈന ഔദ്യോഗികമായി അറിയിച്ചിരുന്നത്. സോഷ്യല്‍ മീഡിയ ഗവേഷകരുടെ സംഘം ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ തയാറാക്കിയ ‘ഗാല്‍വാന്‍ ഡീകോഡഡ്’ എന്ന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ജൂണ്‍ 15 മുതല്‍ 16 വരെ നടന്ന ഏറ്റുമുട്ടലിന്‍റെ ആദ്യഘട്ടത്തില്‍, അതിവേഗം ഒഴുകുന്ന ഗാല്‍വാന്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 38 സൈനികര്‍ മരിക്കുന്നത്. പൂജ്യത്തിനും താഴെയുള്ള താപനിലയിലും ഇരുട്ടിലുമാണ് പട്ടാളക്കാര്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ 38 പേര്‍ മുങ്ങിമരിക്കുകയായിരുന്നു. എന്നാല്‍, ചൈന പറയുന്നത് ഒരാള്‍ മാത്രമാണ് മുങ്ങിമരിച്ചതെന്നാണ്.
‘ആ രാത്രി 38 പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികരാണ് ഒലിച്ചുപോയത്’ -നിരവധി ‘വെയ്ബോ’ ഉപയോക്താക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ട്വിറ്ററിന് സമാനമായ ചൈനയിലെ മൈക്രോബ്ലോഗിങ് വെബ്സൈറ്റാണ് വെയ്ബോ.
സൈനികരുടെ മൃതദേഹം ആദ്യം ഷിക്വാന്‍ഹെ രക്തസാക്ഷി സെമിത്തിരിയിലേക്കാണ് കൊണ്ടുപോയതെന്ന് ക്വിയാങ്ങിലെ വെയ്ബോ ഉപയോക്താവ് വ്യക്തമാക്കുന്നു. തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ പ്രാദേശിക പട്ടണങ്ങളില്‍ ചടങ്ങുകള്‍ നടത്തി. ചൈനീസ് സൈന്യം നിയന്ത്രണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണെന്നും പരസ്പര കരാര്‍ ലംഘിച്ച് 2020 ഏപ്രില്‍ മുതല്‍ പട്രോളിംഗ് പരിധി വിപുലീകരിക്കാന്‍ ശ്രമിക്കുകയാണെന്നും വെയ്ബോ ഉപയോക്താവ് അവകാശപ്പെട്ടു.
‘ചൈനീസ് ആര്‍മി വാഗ്ദാനങ്ങള്‍ ലംഘിക്കുകയാണ്. ധാരണ പ്രകാരം സ്വന്തം അടിസ്ഥാന സൗകര്യങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുപകരം, ഇന്ത്യന്‍ സൈന്യം നിര്‍മിച്ച പാലം അവര്‍ രഹസ്യമായി പൊളിച്ചു. സംഘര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരാതിരിക്കാന്‍ ചൈനീസ് ഭരണകൂടം പരമാവധി ശ്രമിച്ചു, പ്രത്യേകിച്ച് യഥാര്‍ത്ഥ മരണസംഖ്യയെക്കുറിച്ച്’ -റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയിലെ ബ്ലോഗര്‍മാരുമായുള്ള ചര്‍ച്ചകള്‍, ചൈനീസ് പൗരന്‍മാരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍, ചൈനീസ് അധികാരികള്‍ വിലക്കിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് അന്വേഷണാത്മക റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
Discussion about this post