ഡൽഹി: അഹമ്മദാബാദ് സ്ഫോടനക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം നേതാവ് മൗലാന അർഷാദ് മദനി. പ്രത്യേക കോടതിയുടെ തീരുമാനം അവിശ്വസനീയമാണ്. വിധിക്കെതിരെ ഹൈക്കോടതിയിൽ പോകുമെന്നും അവിടെ നിന്നും നീതി ലഭ്യമായില്ലെങ്കിൽ വേണ്ടി വന്നാൽ സുപ്രീം കോടതിയിൽ വരെ പോകുമെന്നും ജമായത്ത് ഉലമ ഇ ഹിന്ദ് മേധാവി പറഞ്ഞു.
പ്രതികളെ വധശിക്ഷയിൽ നിന്നും രക്ഷിക്കുന്നതിന് വേണ്ടി രാജ്യത്തെ പ്രമുഖ അഭിഭാഷകർ പല്ലും നഖവും ഉപയോഗിച്ച് പോരാടും. ഹൈക്കോടതിയിൽ നിന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മദനി പറഞ്ഞു. പല സാഹചര്യങ്ങളിലും കീഴ്ക്കോടതി വിധികൾ ഹൈക്കോടതിയോ സുപ്രീം കോടതിയോ റദ്ദാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മദനി ചൂണ്ടിക്കാട്ടി.
അഹമ്മദാബാദ് സ്ഫോടനകേസില്‍ 38 പേര്‍ക്ക് വധശിക്ഷയും 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. നാല് മലയാളികളടക്കം 49 പേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. വര്‍ഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്.
2008 ജൂലായ് 26-നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 56 പേര്‍ മരിച്ചു. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Discussion about this post